തൃശൂർ: പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം, ഇവ കൊണ്ടു വരുന്നതിനുള്ള കൂലി... എങ്ങനെ കൂട്ടിയിട്ടും കണക്കുകൾ ഒത്തുപോകാതെ കഞ്ഞിയിൽ പാറ്റ വീഴുന്ന അവസ്ഥയിലാണ് സർക്കാർ - എയ്ഡഡ് സ്‌കൂൾ ഹെഡ്മാസ്റ്റർമാർ. വില കുതിച്ചുയരുമ്പോൾ സ്വർണ്ണം പണയം വച്ചും കടം വാങ്ങിയും സ്‌കൂളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുകയാണ് പന്ത്രണ്ടായിരത്തോളം ഹെഡ്മാസ്റ്റർമാർ. ആയിരത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പ്രതിമാസം 30,000 രൂപ കൈയിൽ നിന്ന് നഷ്ടപ്പെടും. കുട്ടികൾ കൂടുമ്പോൾ തുകയും കൂടും.
സാധനങ്ങൾക്കുള്ള ചെലവ് കുത്തനെ കൂടിയിട്ടും 2016ലെ ഉത്തരവനുസരിച്ച് ഒരു കുട്ടിക്ക് എട്ടു രൂപയാണ് ഒരു ദിവസത്തേക്ക്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യഥാക്രമം 60, 40 ശതമാനം വീതം നൽകുന്ന തുക സമയത്ത് കിട്ടാറുമില്ല. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകാൻ സംസ്ഥാന സർക്കാർ നിഷ്‌കർഷിച്ചെങ്കിലും തുക അനുവദിച്ചില്ല. പാചകവാതകം വേണമെന്ന നിബന്ധനയുള്ളതിനാൽ സൗകര്യമുള്ളിടത്തുപോലും വിറക് എടുക്കാനാകില്ല. പദ്ധതി മുടങ്ങിയാൽ നടപടിയും ഉടൻ വരും. പരിഹാരം തേടിയുള്ള നിവേദനങ്ങളിൽ ഇതുവരെ നടപടിയില്ല.
ഒരു ദിവസം അനുവദിച്ചത് (രൂപ)
150 കുട്ടികൾക്ക്: 8
500 വരെ: 7
തുടർന്ന് - 6
കുട്ടികൾ കുറവാണെങ്കിൽ
ആഴ്ചയിൽ ഒരു കുട്ടിക്ക്: 40
പാൽ, മുട്ട ചെലവ്: 21
മറ്റിനങ്ങൾക്ക്:19
കുട്ടികൾ കൂടുതലെങ്കിൽ
ആഴ്ചയിൽ ഒരു കുട്ടിക്ക്: 32.50
(ശരാശരി 6.50 വച്ച്)
പാൽ, മുട്ട ചെലവ്: 21
മറ്റിനങ്ങൾക്ക്:11.50
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |