കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ മാനേജർ കോർപ്പറേഷൻ അക്കൗണ്ടുകൾക്ക് പുറമെ മറ്റ് സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്നായി നടത്തിയത് 21.5 കോടി രൂപയുടെ തിരിമറി. ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ടിലാണ് സ്വകാര്യവ്യക്തികളുടെ ആറ് അക്കൗണ്ടുകളിൽ നിന്ന് തിരിമറി നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്. റിപ്പോർട്ട് പഞ്ചാബ് നാഷണൽ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി. പരിശോധനയിൽ 12 കോടി 68ലക്ഷം രൂപ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പകുതി പണവും കോർപ്പറേഷന്റേത് തന്നെയാണ്.
സ്വകാര്യ വ്യക്തികളുടെ ആറ് അക്കൗണ്ടിൽ നിന്നും കോർപ്പറേഷന്റെ 7 അക്കൗണ്ടിൽ നിന്നുമാണ് പണം തട്ടിപ്പ് നടത്തിയത്. മൊത്തം ഇരുപത്തൊന്നര കോടിയുടെ തിരിമറിയാണ് നടന്നത്. സ്വകാര്യ വ്യക്തിയുടെ ഒരു അക്കൗണ്ടിൽ നിന്ന് മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. രേഖകളിൽ കൂടുതൽ പരിശോധന നടത്തിവരികയാണ്. പല അക്കൗണ്ടുകളിൽ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകൾ നടത്തിയതിനാൽ ബാങ്ക്, കോർപ്പറേഷൻ എന്നിവയുടെ രേഖകൾ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. മാനേജർ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തത്.
തട്ടിപ്പുകേസിലെ പ്രതി പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഓൺലൈൻ റമ്മിക്ക് ഉൾപ്പെടെ ഈ അക്കൗണ്ടിൽ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി. 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപ്പറേഷന്റെ പരാതി. കേസിലെ പ്രതി എം.പി റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. കഴിഞ്ഞ 29ാം തീയതി മുതൽ റിജിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |