■ചാൻസലർ നിയമനത്തെച്ചൊല്ലി പ്രതിപക്ഷത്തിന്റെ സഭാ ബഹിഷ്കരണം
■ബിൽ നിയമമാവാൻ ഗവർണർ ഒപ്പ് വയ്ക്കണമെന്നത് വലിയ കടമ്പ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ നീക്കാനുള്ള നിയമ ഭേദഗതി ബിൽ പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ ശബ്ദ വോട്ടോടെ നിയമസഭ പാസാക്കി.
ഗവർണറെ മാറ്റുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷം, ചാൻസലറായി സുപ്രീംകോടതി റിട്ട. ജഡ്ജിയെയോ, ഹൈക്കോടതി റിട്ട. ചീഫ്ജസ്റ്റിസിനെയോ നിയമിക്കണമെന്ന ഭേദഗതി
സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ ബഹിഷ്കരിച്ചത്. ചാൻസലറെ തിരഞ്ഞെടുക്കാനുള്ള ചുമതല മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉൾപ്പെട്ട സമിതിക്ക് നൽകുന്ന പ്രധാന ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തി.
ഇത് സംബന്ധിച്ച് പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതി ഭാഗികമായി അംഗീകരിച്ചു. സഭ ബിൽ പാസാക്കിയെങ്കിലും സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ഒപ്പു വച്ചാലേ നിയമമാവൂ. ഒപ്പു വയ്ക്കില്ലെന്ന സൂചനയാണ് ഗവർണർ നൽകുന്നത്.
നേരത്തെ സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ 16ാം വകുപ്പിൽ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ഭേദഗതിയും അംഗീകരിച്ചു. വൈസ്ചാൻലസറുടെ താത്കാലിക ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ ചാൻസലർ, പ്രോ ചാൻസലറുമായി കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണമുണ്ടാക്കണമെന്നതാണ് ഭേദഗതി. പ്രോ വൈസ് ചാൻസലർക്കോ മറ്റൊരു സർവകലാശാല വൈസ് ചാൻസലർക്കോ ചുമതല നൽകാനായിരുന്നു ബില്ലിൽ ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്.
പുതിയ ബിൽ നിയമമാകുന്നതോടെ, വിദ്യാഭ്യാസ വിചക്ഷണനായ വ്യക്തിയോ അല്ലെങ്കിൽ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെയുള്ള ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം അല്ലെങ്കിൽ പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യമുള്ള വ്യക്തിയോ ചാൻസലറായി നിയമിതനാകും.
എല്ലാ സർവലകലാശാലകൾക്കും വേണ്ടി ഒറ്റ ചാൻസലർ വേണമെന്ന ഭേദഗതി പ്രതിപക്ഷാംഗം റോജി എം ജോൺ അവതരിപ്പിച്ചു. ചാൻസലർ, തിരഞ്ഞെടുപ്പ് സമിതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നിർദ്ദേശിക്കുന്ന പേരിനോട് ചീഫ് ജസ്റ്റിസ് വിയോജിച്ചാൽ അത് നിയമപ്രശ്നങ്ങളുണ്ടാക്കുമെന്നും, ഏകകണ്ഠമായി തിരഞ്ഞെടുക്കുന്ന ചാൻസലർക്കെതിരെ ആർക്കും കോടതിയെ സമീപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനോട് യോജിച്ച്, ഈ നിർദ്ദേശത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി. എന്നാൽ, ഓരോ മേഖലയിലും വിദഗ്ദ്ധരായവരെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരണമെന്ന ഔദ്യോഗിക ഭേദഗതിയോട് യോജിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. സർവകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലായ്മ ചെയ്യുന്നതാണ് സർക്കാർ നിർദ്ദേശമെന്നും മാർക്സിസ്റ്ര് വത്കരണം കൊണ്ടുവരാനും സർവകലാശാലകളുടെ അധികാരം കൈവശപ്പെടുത്താനുമാണ് ഈ ഭേദഗതിയെന്നും സഭാ ബഹിഷ്കരണം അറിയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സങ്കുചിത നിലപാടിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി. രാജീവ് തിരിച്ചടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |