ന്യൂഡൽഹി, തിരുവനന്തപുരം: രാജ്യത്തെ എൺപത് കോടി പേർക്ക് മാസം അഞ്ച് കിലോ വീതം ധാന്യം സൗജന്യമായി നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.വൈ) നിറുത്തലാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു . പകരം ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പ്രകാരമുള്ള പാവപ്പെട്ടവർക്കുള്ള റേഷൻ സൗജന്യമാക്കും. കൊവിഡ് സാഹചര്യത്തിൽ 2020 മാർച്ചിലാണ് പി.എം.ജി.കെ.വൈ പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് പദ്ധതി അവസാനിപ്പിച്ചത്. നേരത്തെ 6 തവണ നീട്ടിയ പദ്ധതി ഈ മാസത്തിനു ശേഷം വീണ്ടും നീട്ടില്ലെന്ന് 19ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.
ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം കിലോഗ്രാമിന് 23 രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യമാണ് ജനുവരി മുതൽ സൗജന്യമായി ലഭിക്കുക. ഇതിന്റെ ആനുകൂല്യം 81.3 കോടി ജനങ്ങൾക്ക് ലഭിക്കും. ഇതിനാവശ്യമായ രണ്ട് ലക്ഷം കോടി രൂപയുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. നിലവിൽ മുൻഗണനാ വിഭാഗത്തിന് 2, 3 രൂപ നിരക്കിലാണ് ധാന്യം റേഷൻ കടകൾ വഴി ലഭിക്കുന്നത്.
പി.എം.ജി.കെ വൈ പദ്ധതി മൂന്നു മാസത്തേക്കു കൂടി നീട്ടുന്ന കാര്യം കേന്ദ്ര ഭക്ഷ്യവകുപ്പ് പരിഗണിച്ചിരുന്നു. ഇപ്പോൾ കേന്ദ്രപൂളിൽ 159 ലക്ഷം ടൺ ഗോതമ്പാണ് ഉള്ളത്. പദ്ധതി മാർച്ച് വരെ നീട്ടിയാൽ 68 ലക്ഷം ടൺ ഗോതമ്പാണ് വേണ്ടത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി പ്രകാരം അരിയാണ് നൽകുന്നത്. പദ്ധതി മൂന്നു മാസം കൂടി നീട്ടുമ്പോൾ വേണ്ട അരി തൽക്കാലം ഉണ്ടെങ്കിലും അത് ഭാവിയിൽ പ്രശ്നമായേക്കാമെന്നാണ് എഫ്.സി.ഐ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. ഗോതമ്പിന്റെ വില വർദ്ധനവും ചർച്ചയായി.
സംസ്ഥാനത്തെ ഗുണഭോക്താക്കൾ
സംസ്ഥാനത്ത് 1.54 കോടി പേരാണ് മുൻഗണനാ വിഭാഗത്തിലുള്ളത്. ഇതിൽ അന്ത്യോദയ അന്നയോജന വിഭാഗത്തിന് (മഞ്ഞ കാർഡ്) ഭക്ഷ്യധാന്യം പൂർണമായും സൗജന്യമാണ്. പിങ്ക് കാർഡ് ഉടമകൾ കിലോഗ്രാമിന് രണ്ട് രൂപ നിരക്കിലാണ് അരി വാങ്ങുന്നത്. പൊതുവിപണിയിൽ മട്ട,ആന്ധ്ര വെള്ള അരിയുടെ വില കിലോഗ്രാമിന് 60 കടന്ന് പോയെങ്കിലും ഇപ്പോൾ 55ന് താഴേക്ക് എത്തിയിട്ടുണ്ട്. റേഷൻ കടകളിൽ സൗജന്യ അരി വിതരണം നിലയ്ക്കുമ്പോൾ കൂടുതൽ പേർ പൊതുവിപണിയെ ആശ്രയിക്കേണ്ടി വരും. ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് ആശങ്ക.
സൗജന്യം കിട്ടിയതോടെ മുൻഗണനാ വിഭാഗത്തിലെ 75% പേർ പൊതുവിപണിയെ ആശ്രയിച്ചില്ല
എല്ലാ മാസവും 90% പേർ സൗജന്യ ധാന്യം വാങ്ങി
അഞ്ചാം കാലാവധി സെപ്തംബറിൽ തീർന്നപ്പോൾ പദ്ധതി നീട്ടിയില്ലെങ്കിൽ, വൻ വിലക്കയറ്റം ഉണ്ടാവുമെന്ന് ആശങ്കയറിയിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
തുടർന്നാണ് ഡിസംബർ വരെ നീട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |