കൊല്ലം: മാട്രിമോണി സൈറ്റുകൾ വഴി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് രേഖകൾ കൈക്കലാക്കി സാമ്പത്തിക തട്ടിപ്പുകൾ നടത്തിവന്ന പിടികിട്ടാപ്പുള്ളി കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. മലപ്പുറം മൊറയൂർ മോങ്ങം താഴത്തിൽ വീട്ടിൽ മുഹമ്മദ് ഫസലാണ് (35) അറസ്റ്റിലായത്. അമൽ എന്ന വ്യാജപേരിലും മുഹമ്മദ് ഫസൽ എന്ന സ്വന്തം പേരിലും പ്രൊഫൈലുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
പരിചയപ്പെടുന്ന പെൺകുട്ടികളുമായി ഫോണിൽ സംസാരിച്ച് വിവാഹം ഉറപ്പിക്കും. അമേരിക്കയിൽ ഡെൽറ്റാ എയർലൈൻസിൽ പൈലറ്റ് ആണെന്ന് അവരെ ധരിപ്പിക്കും. തുടർന്ന് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് പെൺകുട്ടികളുടെ ആധാർ, പാൻ തുടങ്ങിയ രേഖകൾ കൈക്കലാക്കും. ഇവ ഉപയോഗിച്ച് പെൺകുട്ടികളുടെ പേരിൽ വ്യാജമായി സിം കാർഡ് എടുക്കും. ബാങ്ക് അക്കൗണ്ടിന്റെയും മറ്റും വിവരങ്ങൾ മനസിലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം സിറ്റി സൈബർ പൊലീസിന് ഒരു പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡൽഹിയിലും കേരളത്തിൽ പല സ്ഥലങ്ങളിലും ഇയാൾ വിവാഹ - സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയാണ്. ഡൽഹി ഹോസ്ഖാസ് പൊലീസ് സറ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ തീഹാർ ജയിലിൽ 2018 മുതൽ 2020 വരെ വിചാരണ തടവുകാരനായിരുന്നു. കേസുകളിൽ നിന്ന് രക്ഷപ്പെടാനായി ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, റേഷൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഇയാൾ വിലാസം തിരുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |