പരിഷ്കരണം മൂന്നു വർഷമായി കോൾഡ് സ്റ്റോറേജിൽ
കണ്ണൂർ: കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ പ്രഖ്യാപിച്ച 'ഓപ്പറേഷൻ കുബേര" ദുർബ്ബലമായതോടെ സംസ്ഥാനത്ത് ബ്ളേഡ് മാഫിയയുടെ കൊലച്ചതികൾ തുടരുകയാണ്. ഓപ്പറേഷന്റെ പേരും രീതികളും പരിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മൂന്നു വർഷമായെങ്കിലും നടപടികൾ ഉണ്ടായില്ല. 2019ലാണ് ഡി.ജി.പിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഓപ്പറേഷൻ കുബേര പരിഷ്ക്കരിക്കാൻ തീരുമാനിച്ചത്. യോഗത്തിനു ശേഷം പ്രവർത്തനങ്ങൾ ഒരിഞ്ച് മുന്നോട്ട് നീങ്ങിയില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തയ്യാറല്ലതാനും. ഇന്റലിജൻസ് വിഭാഗം ശേഖരിച്ച ബ്ളേഡുകാരുടെ വിശദാംശങ്ങൾ ആഭ്യന്തര വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ജില്ലാതല സ്ക്വാഡുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായതോടെ കുബേരയുടെ പ്രവർത്തനം പൂർണ്ണമായും നിശ്ചലമായി.
തിരുവനന്തപുരം കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തതാണ് ബ്ളേഡ് മാഫിയയുടെ കടന്നുകയറ്റം വ്യക്തമായ സംഭവങ്ങളിൽ അവസാനത്തേത്.
കുബേര വന്ന വഴി
2014ൽ തിരുവനന്തപുരത്ത് കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരയ്ക്ക് തുടക്കമിട്ടത്. ഇതിനായി പൊലീസിൽ പ്രത്യേക വിഭാഗവും രൂപീകരിച്ചു. ഓരോ ജില്ലയിലെയും ബ്ളേഡ് സംഘത്തെ തിരിച്ചറിഞ്ഞ് പ്രത്യേക സ്ക്വാഡ് സംവിധാനം ഇവരെ നിരീക്ഷിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്ഡിൽ പലരിൽ നിന്നും ശേഖരിച്ച രേഖകൾ, ആധാരങ്ങൾ, ചെക്ക് ലീഫുകൾ, മുദ്രപ്പത്രങ്ങൾ, പ്രമാണങ്ങൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഓപ്പറേഷൻ കുബേര തുടക്കത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയെങ്കിലും പിന്നീട് പൊലീസുകാരുടെ വഴിവിട്ട നടപടികൾ ആരോപണങ്ങൾക്ക് വഴിവച്ചു.
പത്ത് വർഷം
18,000
നടത്തിയ റെയ്ഡുകൾ-
4,500
കേസുകൾ-
2,500
അറസ്റ്റിലായ പ്രതികൾ-
8 കോടി
പിടിച്ചെടുത്തത് -
കൊത്തുന്നത് പരൽമീനുകൾ
ചെറുകിട ബ്ളേഡ് ഇടപാടുകാർ മാത്രം പിടിയിലാകുകയും വൻകിടക്കാർ രക്ഷപ്പെടുകയും ചെയ്തതോടെയാണ് ഓപ്പറേഷൻ കുബേരയുടെ വിശ്വാസ്യത ചോദ്യം ചെയ്തു തുടങ്ങിയത്. അതിനിടെ ഏതാനും പൊലീസുകാർക്കെതിരെയും പരാതിയുമായി ബ്ളേഡ് മാഫിയ രംഗത്തെത്തി. പിടിച്ചെടുത്ത പണത്തിൽ നിന്ന് വൻതുക തട്ടിയെടുത്തുവെന്ന പരാതിയും ഉയർന്നു. ചില ബ്ളേഡ് സംഘങ്ങളെ തൊടാൻ പോലും പൊലീസ് ഉദ്യോഗസ്ഥർ മടിക്കുന്നുവെന്ന ആരോപണവും ശക്തമായി. ഓപ്പറേഷനെതിരെ ഹൈക്കോടതിയുടെ പരാമർശവും കൂടിയായതോടെ കുബേര നിർജ്ജീവമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |