തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഇന്ന് വിരമിക്കും. 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. വിരമിക്കുന്ന ദിവസവും ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യലിനെത്താൻ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകിയിയിരുന്നു.
പഠനത്തിൽ അതിസമർത്ഥനായിരുന്ന ശിവശങ്കർ ഭരണത്തിലും ഒന്നാമനായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ രണ്ടാം റാങ്ക്. എൻജിനിയറിംഗിലും മാനേജ്മെന്റിലും ഉന്നതവിജയം. മലപ്പുറം കളക്ടറായിരുന്നു. ടൂറിസം ഡയറക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറി, മരാമത്ത് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകളുണ്ടാക്കി പവർകട്ട് ഒഴിവാക്കി. സ്പോർട്സ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേശീയ ഗെയിംസ് നടത്തിയത്.
പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രിക്കു വേണ്ടി എല്ലാ പ്രധാന ഫയലുകളും പരിശോധിക്കുകയും ശുപാർശ നൽകുകയും ചെയ്തിരുന്നത് ശിവശങ്കറാണ്. കെ ഫോൺ, കോക്കോണിസ് തുടങ്ങിയ ഐ.ടി വകുപ്പിന്റെ പദ്ധതികളിൽ ശിവശങ്കറിന്റെ തീർപ്പ് അന്തിമമായി. തിരുവനന്തപുരം സ്വദേശി. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളജിൽ നിന്ന് ബിടെക് ബിരുദം. ഗുജറാത്തിലെ 'ഇർമ'യിൽ നിന്ന് റൂറൽ മാനേജ്മെന്റിൽ പി.ജി ഡിപ്ലോമ. കുറെക്കാലം റിസർവ് ബാങ്കിൽ ഓഫീസറായിരുന്നു. പിന്നീട് റവന്യു വകുപ്പിൽ ഡപ്യൂട്ടി കളക്ടർ. ആ പദവിയിലിരിക്കെ 1995ൽ കൺഫേഡ് ഐ.എ.എസ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |