ആലപ്പുഴ: സഹകരണ മേഖലയിൽ നിക്ഷേപ ഗാരന്റി അഞ്ചു ലക്ഷമായി വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കേരള ബാങ്കിലെ സംഘടനകളായ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരളയുടെയും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആഗോള സമ്പദ് വ്യവസ്ഥ തകർന്നപ്പോൾ രാജ്യത്തെ താങ്ങിനിറുത്തിയത് പൊതുമേഖലാസ്ഥാപനങ്ങളും സഹകരണ പ്രസ്ഥാനങ്ങളുമാണ്. എന്നാൽ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന് വിധേയമല്ലാത്ത സഹകരണ മേഖലയെ തകർക്കാൻ, കേന്ദ്രസർക്കാർ ആർ.ബി.ഐയെ ഉപയോഗിക്കുകയാണ്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.
സഹകരണ പ്രസ്ഥാനങ്ങളുടെ അധികാരം സംസ്ഥാനങ്ങൾക്കാണ്.
റിസർവ് ബാങ്ക് നോട്ടീസിന്റെ പേരിൽ ഒരാളും നിക്ഷേപം പിൻവലിച്ചിട്ടില്ല. സഹകരണ മേഖലയ്‌ക്കെതിരായ നീക്കത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്നതിന്റെ തെളിവാണിത്. 14നകം മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിന്റെ ഭാഗമാകുമെന്ന് ഭരണസമിതി സമ്മതം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം. സത്യപാലൻ, എസ്.എസ്. അനിൽ, വി. സുഭാഷ്, കെ.ആർ. സരളാഭായി എന്നിവർ സംസാരിച്ചു.
ഒരു വർഷം, ലാഭം 67കോടി
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരള ബാങ്കിന്റെ ലാഭം 67 കോടിയാണ്. സേവിംഗ്സ്, കറന്റ് അക്കൗണ്ടുകൾ വർദ്ധിപ്പിച്ച് കൂടുതൽ നിക്ഷേപം സ്വരൂപിച്ചും കുറഞ്ഞ പലിശയ്‌ക്ക് വായ്പ നൽകിയുമാണ് ലാഭമുണ്ടാക്കിയത്. നിക്ഷേപങ്ങൾ വികസന മേഖലയിൽ തന്നെ വിനിയോഗിക്കും. വൻകിട ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും കേരള ബാങ്കിലും ഉറപ്പാക്കുമെന്നും വി.എൻ. വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |