
കൊച്ചി: ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാലാ രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ നടപടിക്ക് അടിയന്തര സ്റ്റേ നൽകാതെ ഹൈക്കോടതി. സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് കെ എസ് അനിൽകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതുപരിഗണിക്കവെ രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിസിയോട് വിശദമായ സത്യവാങ്മൂലം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
രജിസ്ട്രാറുടെ നടപടി ഗവർണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും ഇങ്ങനെയല്ല വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി വിമർശിച്ചു. ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരമാണ്. പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദർശിപ്പിച്ചത്. ചിത്രം എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തിൽ ഉണ്ടാക്കിയത്. സെനറ്റ് ഹാളിലെ പരിപാടി മാറ്റിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കേരള പൊലീസ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് രജിസ്ട്രാറുടെ സസ്പെൻഷനിലേക്ക് നീങ്ങിയത്. ഗവർണർ രാജേന്ദ്ര ആർലേക്കറായിരുന്നു മുഖ്യാതിഥി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ അവസരമൊരുക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രജിസ്ട്രാർ ചിത്രം നീക്കണമെന്നും അല്ലെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് അനുമതി നിഷേധിച്ചത്.
ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ സസ്പെൻഡുചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |