
തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡി.ജി.പിയും ശാസ്‌തമംഗലം വാർഡ് കൗൺസിലറുമായ ആർ.ശ്രീലേഖയെ പ്രതിചേർത്തു. സംഘർഷം നടന്ന സമരം ഉദ്ഘാടനം ചെയ്തത് ശ്രീലേഖയായിരുന്നു. ഡെപ്യൂട്ടി മേയർ ആർ ആശാനാഥിനെയും പ്രതിചേർത്തിട്ടുണ്ട്.
അഞ്ച് കൗൺസിലർമാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മുൻ ഡി.ജി.പിക്കെതിരെ കേസെടുക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. കേസിൽ ശ്രീലേഖ അഞ്ചാം പ്രതിയും ആശാനാഥ് ആറാം പ്രതിയുമാണ്. പൊലീസ് ഇതുസംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് നൽകി.
ആർ ശ്രീലേഖയുടെ 'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം വിളിയും ഏറെ വിവാദമായിരുന്നു. പൊലീസ് അതിക്രമത്തിനെതിരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാമോർച്ച നടത്തിയ മാർച്ചിലാണ് മുൻ ഡി.ജി.പി പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചത്. നെട്ടയത്ത് പാർട്ടി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ അറസ്റ്റിലായ ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് മർദ്ദിച്ചത്. ഈ പൊലീസുകാർക്കെതിരെ നടപടി വേണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം. പൊലീസ് നടപടി വൈകിയാൽ താൻ നേരിട്ടെത്തി പ്രതിഷേധിക്കുമെന്നും ധർണയിരിക്കുമെന്നും ശ്രീലേഖ തിരുവനന്തപുരം പൊലീസ് കമ്മിഷണറെയും ഡി.ജി.പിയെയും അറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തിയത്. മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ ഡി.ജി.പി പദവിയിൽ നിന്ന് വിരമിച്ച താൻ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കാനുണ്ടായ സാഹചര്യം വിശദമാക്കി ശ്രീലേഖ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |