ചെറുവത്തൂർ: 112 വർഷത്തെ അനുഭവസമ്പത്തിന്റെ കരുത്തും ആത്മവിശ്വാസവുമാണ് കേരളകൗമുദിയെ മുന്നോട്ട് നയിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേരളകൗമുദി 112-ാം വാർഷികാഘോഷവും മലബാറിൽ പ്രസിദ്ധീകരണം തുടങ്ങിയതിന്റെ 40-ാം വാർഷികാഘോഷവും ചെറുവത്തൂർ വ്യാപാരഭവനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവോത്ഥാന മൂല്യങ്ങൾ അപഹരിക്കപ്പെടുന്ന കാലഘട്ടത്തിൽ മാനവികതയും മനുഷ്യത്വവും മുഖമുദ്രയാക്കിയ കേരളകൗമുദിയുടെ പ്രസക്തി വർദ്ധിക്കുകയാണ്. ഗുരുദേവ ചിന്തകളിൽ നിന്ന് തുടങ്ങി സി.വി. കുഞ്ഞുരാമനിലൂടെ പത്രാധിപർ കെ. സുകുമാരനും കൗമുദി ബാലകൃഷ്ണനും അടക്കമുള്ള നീണ്ടനിര സൃഷ്ടിച്ചെടുത്ത പൈതൃകമാണ് കേരളകൗമുദിയുടെ കരുത്ത്.
കേരളകൗമുദി, കേരളം കണ്ട പ്രതിഭാധനരായ പത്രപ്രവർത്തക കുലപതികളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ്. പത്രാധിപർ എന്ന് അന്നു പറഞ്ഞാലും ഇന്നു പറഞ്ഞാലും അത് കെ.സുകുമാരൻ മാത്രമാണ്. രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ച ഏക പത്രാധിപരായിരുന്നു കെ. സുകുമാരൻ. നവോത്ഥാനം ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണെന്ന് സമൂഹത്തെ പഠിപ്പിച്ചത് കേരളകൗമുദിയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കണ്ണൂർ യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് റിപ്പോർട്ടർ കെ.വി. ബാബുരാജൻ ആമുഖ പ്രഭാഷണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള എന്നിവർ മുഖ്യാതിഥികളായി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു, ബി.ജെ.പി ജില്ലാ ജനറൽസെക്രട്ടറി എ. വേലായുധൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലൻ, കേരള കൗമുദി റീഡേഴ്സ് ക്ലബ് ജില്ലാ പ്രസിഡന്റ് സി. നാരായണൻ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കാസർകോട് ലേഖകനും സംഘാടക സമിതി ജനറൽ കൺവീനറുമായ ഉദിനൂർ സുകുമാരൻ സ്വാഗതവും ചെറുവത്തൂർ ലേഖകൻ എ. മുകുന്ദൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |