
തിരുവനന്തപുരം: 48മണിക്കൂർ തുടർച്ചയായി ഡ്യൂട്ടിയെടുക്കാൻ താൻ അമാനുഷികനല്ലെന്ന് മേലുദ്യോഗസ്ഥനോട് പറഞ്ഞ ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണം. തൃശൂർ സി-ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസിനെതിരെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. കോംബിംഗ് ഡ്യൂട്ടി ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ മേലുദ്യോഗസ്ഥനെ അവഹേളിക്കുന്ന തരത്തിൽ മറുപടി നൽകിയയെന്നാണ് ആക്ഷേപം.
ഓഗസ്റ്റ് 11ന് രാത്രിയിൽ കോംബിംഗിൽ പങ്കെടുക്കുന്നതിന് ഷാജ് ജോസിന് മൂന്ന് ഏരിയകൾ നൽകിയിരുന്നു. എന്നാൽ, അദ്ദേഹം കോംബിംഗിൽ പങ്കെടുക്കുകയോ അക്കാര്യം മേലുദ്യോഗസ്ഥനെ അറിയിക്കുകയോ ചെയ്തില്ല. ജില്ല പൊലീസ് മേധാവി ഇക്കാര്യം അന്വേഷിച്ച് ഫോണിൽ വിളിച്ചപ്പോഴാണ് 48മണിക്കൂർ തുടർച്ചയായി ജോലി ചെയ്യാൻ താൻ അമാനുഷികനല്ലെന്ന് മറുപടി നൽകിയത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയപ്പോൾ തനിക്ക് 53 വയസ് കഴിഞ്ഞതിനാൽ തുടർച്ചയായി 48 മണിക്കൂർ ജോലി ചെയ്യാൻ കഴിയില്ലെന്നും മതിയായ വിശ്രമം ലഭിക്കാത്തതിനാലുള്ള മാനസിക സമ്മർദ്ദത്താലാണ് അത്തരമൊരു മുപടി നൽകിയതെന്നും വിശദീകരിച്ചു. എന്നാൽ, ഇക്കാര്യം ഫോണിൽ വിളിച്ച എസ്.പിയോട് ഷാജ് ജോസ് പറഞ്ഞിട്ടില്ലെന്നും ഡി.ഐ.ജി സർക്കാരിനെ അറിയിച്ചു. മേലുദ്യോഗസ്ഥരുടെ നിയമാനുസൃതമായ നിർദ്ദേശങ്ങൾ അവഗണിച്ചത് അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന് കണ്ടെത്തിയതിനാലാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |