ആലപ്പുഴ: സ്കൂട്ടർ തടഞ്ഞു നിറുത്തി ഭാര്യയോട് എസ്.ഐ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡി.ഐ.ജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ആലപ്പുഴ നോർത്ത് എസ്.ഐ മനോജിനെതിരെയാണ് ഡി.ഐ.ജി എം.കെ. വിനോദ് കുമാർ പരാതി നൽകിയത്.
ഭാര്യയെയും സുഹൃത്തായ സ്ത്രീയെയും തടഞ്ഞുനിറുത്തി മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴ കോമളപുരം റോഡ്മുക്കിലാണ് ഡി. ഐ.ജി യുടെ വീട്. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ ഗുരുപുരം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാവിലെ 11.45നായിരുന്നു സംഭവം. 80 വയസുള്ള അമ്മയ്ക്ക് മരുന്ന് വാങ്ങാൻ ഭാര്യ ഹസീന സ്‌കൂട്ടറിൽ ആലപ്പുഴ സഹൃദയ ആശുപത്രിയിലേക്ക് വരുമ്പോൾ എസ്.ഐയും സംഘവും വാഹന പരിശോധനയ്ക്കിടെ തടഞ്ഞുനിറുത്തി. വാഹനത്തിൽ രേഖകൾ ഉണ്ടായിരുന്നില്ല. രേഖകൾ പിന്നീട് ഹാജരാക്കാമെന്നും ഭർത്താവ് ജയിൽ വകുപ്പ് ഹെഡ്ക്വാർട്ടേഴ്‌സ് ഡി.ഐ.ജിയാണെന്നും പറഞ്ഞെങ്കിലും എസ്.ഐ തട്ടിക്കയറിയെന്ന് പരാതിയിൽ പറയുന്നു. ഇ മെയിലിൽ ലഭിച്ച പരാതിയെ കുറിച്ച് അന്വേഷിച്ചുവരുന്നതായി എസ്.പിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് തന്നെ അവഹേളിക്കുന്ന തരത്തിലുള്ള വാചകങ്ങളാണ് ഡി.ഐ.ജിയുമായി അദ്ദേഹത്തിന്റെ ഭാര്യ ഫോണിൽ സംസാരിച്ചതെന്നും വാഹനത്തിന്റെ രേഖകൾ ഇപ്പോൾ കൈവശം ഇല്ലെങ്കിൽ പിന്നീട് ആർ.സി ഉടമ സ്റ്റേഷനിൽ ഹാജരാക്കണമെന്ന് നിർദേശിക്കുക മാത്രമാണ് ചെയ്തതെന്നും എസ്.ഐ മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |