SignIn
Kerala Kaumudi Online
Tuesday, 30 April 2024 11.09 PM IST

പൊലീസ് വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ പോലും പണമില്ലാത്ത അവസ്ഥയ്ക്ക് കാരണം, താക്കീത് നൽകിയിട്ടും രക്ഷയില്ല

kerala-police

തിരുവനന്തപുരം:സർക്കാർ അനുമതിയില്ലാതെ പദ്ധതികൾക്കും പർച്ചേസുകൾക്കുമായി പണം ചെലവിടുന്ന പൊലീസിന് അടിക്കടി താക്കീത് നൽകി ആഭ്യന്തരവകുപ്പ്. 26.35കോടിയാണ് ഏറ്റവുമൊടുവിൽ സർക്കാർ നൽകേണ്ടിവന്നത്. ഭരണാനുമതിയില്ലാത്ത ചെലവുകൾക്ക് ഇനി പണം നൽകില്ലെന്ന് പൊലീസ് മേധാവിക്ക് കർശന താക്കീത് നൽകി ആഭ്യന്തര സെക്രട്ടറിക്ക് ഉത്തരവിറക്കേണ്ടി വന്നു. ബഡ്ജറ്ര് വിഹിതം ആസൂത്രണമില്ലാതെ ചെലവാക്കിയതു കാരണം വർഷാവസാനം വാഹനങ്ങൾക്ക് ഇന്ധനമടിക്കാൻ പോലും പണമില്ലാത്ത സ്ഥിതിയാണ് പൊലീസിൽ.

പൊലീസ് അക്കാഡമിയിലെ നിർമ്മാണങ്ങൾക്ക് അനുവദിച്ച തുകയിൽ മിച്ചംവന്ന 8.26ലക്ഷം രൂപ സർക്കാർ അറിയാതെ വകമാറ്റിയതിന് ഡി.ജി.പിയെ 2022ഡിസംബറിൽ ആഭ്യന്തരവകുപ്പ് താക്കീത് ചെയ്തിരുന്നു. പച്ചക്കറിത്തോട്ടത്തിന്റെ ചുറ്റുമതിലിന് ഉയരംകൂട്ടാനും മെസ്ഹാൾ നിർമ്മാണത്തിനും നൽകിയതിൽ മിച്ചംവന്ന തുക ആംഫി തിയേറ്ററിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണിക്കും കാർഷെഡുണ്ടാക്കാനുമുപയോഗിച്ചു.

വഴിവിട്ട പണം ചെലവിടലുകൾക്ക് മുൻപും ഡിജിപിയെ സർക്കാർ താക്കീത് ചെയ്തിട്ടുണ്ട്. കമ്പോളവിലയുടെ മൂന്നിരട്ടി നൽകി സുരക്ഷാ ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നതിലടക്കം പർച്ചേസുകളിൽ വൻ ക്രമക്കേടുകളുണ്ടെന്ന് സി.എ.ജിയും കണ്ടെത്തിയിരുന്നു. എന്നാൽ ആഭ്യന്തരസെക്രട്ടറിയുടെ അന്വേഷണം വഴി സി.എ.ജിയുടെ കണ്ടെത്തലുകൾ അന്ന് നിരാകരിക്കുകയായിരുന്നു.

താക്കീത് പലവട്ടം

1)സർക്കാർ അറിയാതെ ഭാരത് പെട്രോളിയം കോർപറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 17,56,572രൂപ സ്വീകരിച്ച് പിങ്ക് പൊലീസിനായി രണ്ട് കാറുകൾ വാങ്ങിയതിന് താക്കീത്. ഭാവിയിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സി.എസ്.ആർ ഫണ്ട് സ്വീകരിക്കാനോ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ കരാറുകളിൽ ഏർപ്പെടാനോ പാടില്ലെന്നും നിർദ്ദേശിച്ചു.

2) പൊലീസിന്റെ വെബ്‌സൈ​റ്റ് പുതുക്കാൻ ഐ.ടി കമ്പനിക്ക് 4,01,200 രൂപ കരാർ നൽകിയതിന് ഡി.ജി.പി മാപ്പു പറഞ്ഞു. കവികാ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് വകുപ്പുതല സാങ്കേതിക സമിതിയുടെ ശുപാർശ പോലും ലഭിക്കും മുൻപ് വർക്ക്ഓർഡർ നൽകുകയായിരുന്നു. ഒടുവിൽ ഇത് സാധൂകരിച്ചു.

3)അശ്വാരൂഢ സേനയിലെ 25കുതിരകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങാൻ സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സ്വകാര്യസ്ഥാപനത്തിന് 56.88ലക്ഷം രൂപ അനുവദിച്ചതിന് പൊലീസ് മേധാവിയെ ആഭ്യന്തരവകുപ്പ് താക്കീത്ചെയ്തു.

''അധികചെലവിന് ഭരണാനുമതിയില്ലെങ്കിൽ പണം അനുവദിക്കില്ല. ഭരണാനുമതിയുടെ അടിസ്ഥാനത്തിലേ ചെലവുകൾ നടത്താവൂ. പണം തികയില്ലെങ്കിൽ മുൻകൂർ അനുമതിവാങ്ങണം''

-ബിശ്വനാഥ് സിൻഹ

ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA, POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.