തിരുവനന്തപുരം: സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രൂപംനൽകിയ കേരള റബർ ലിമിറ്റഡ് (കെ.ആർ.എൽ) മൂന്നുവർഷത്തിനകം നടപ്പാക്കുക 253.58 കോടി രൂപയുടെ വികസനപദ്ധതികൾ. കോട്ടയം വെള്ളൂരിലെ വ്യവസായ എസ്റ്റേറ്റ് മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കും. വികസനപദ്ധതിക്ക് അടുത്ത മേയിൽ തുടക്കമാകും. 164.86 ഏക്കറിലാണ് എസ്‌റ്റേറ്റ് വികസിപ്പിക്കുന്നത്. 8,000ഓളം പേർക്ക് തൊഴിൽ ലഭിക്കും. സ്വാഭാവിക റബർ അധിഷ്ഠിത വ്യവസായങ്ങൾക്കുള്ളതാണ് പാർക്ക്. എം.എസ്.എം.ഇക്കാവും ഊന്നൽ. റബറുത്പന്ന പ്രദർശനകേന്ദ്രം, ടയർ ടെസ്റ്റിംഗ് സെന്റർ, ബിസിനസ് ഇൻകുബേഷൻ സെന്റർ, വെയർഹൗസ്, ടൂൾ റൂം, ഏകജാലക അനുമതി സംവിധാനം, ഉത്പന്ന നിർമ്മാണകേന്ദ്രം തുടങ്ങിയവ പാർക്കിലുണ്ടാകും. രണ്ടുഘട്ടങ്ങളിലായി മൂന്നുവർഷത്തിനകം സജ്ജമാകുന്ന പാർക്കിൽ 65 വ്യവസായ യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.
സ്വാഭാവിക റബർ ഉത്പാദനം വർദ്ധിപ്പിക്കാനും, മൂല്യവർദ്ധിത ഉത്പന്നങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നതിനാൽ റബർ കർഷകർക്കും പാർക്ക് നേട്ടമാകും. കെ.ആർ.എൽ സി.എം.ഡി ഷീല തോമസ്, റബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ എന്നിവർ ചേർന്ന് മന്ത്രി പി.രാജീവിന് പദ്ധതിയുടെ ഡി.പി.ആർ കൈമാറി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |