തിരുവനന്തപുരം: ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ് നേടിയ കേരളസർവകലാശാല മൂല്യനിർണയം ഡിജിറ്റലാക്കുന്നു. ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ തന്നെ സ്കാൻ ചെയ്ത് സോഫ്‌റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യുകയും അദ്ധ്യാപകർ ഡിജിറ്റലായി മൂല്യനിർണയം നടത്തുകയും ചെയ്യുന്ന സംവിധാനം ആറു മാസത്തിനകം നിലവിൽ വരും.
കേന്ദ്രസ്ഥാപനമായ പാലക്കാട് ഐ.ടി.ഐ ഇതിനുള്ള സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചു. 1.15 കോടിയാണ് ചെലവ്. റെക്കാഡ് വേഗത്തിൽ മൂല്യനിർണയം നടത്താനാവുമെന്നതാണ്
നേട്ടം. നിലവിൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന് ഉത്തരക്കടലാസുകൾ സർവകലാശാലയിലും,, ഫാൾസ് നമ്പറിട്ട് മൂല്യനിർണയ ക്യാമ്പുകളിലുമെത്തിച്ച് അദ്ധ്യാപകർക്ക് കൈമാറുകയാണ് . മൂല്യനിർണയത്തിനു ശേഷം പേപ്പറുകൾ തിരിച്ചെത്തിച്ച് മാർക്ക് കൂട്ടിയെടുത്ത് ഫയലിൽ രേഖപ്പെടുത്തും. ഉത്തരക്കടലാസുകൾ രണ്ടുവർഷം സൂക്ഷിക്കണം. ഡിജിറ്റലാവുന്നതോടെ, അദ്ധ്യാപകർക്ക് ഉത്തരക്കടലാസുകൾ കമ്പ്യൂട്ടർ സ്ക്രീനിൽ ലഭ്യമാവും. സ്ക്രീനിൽ തന്നെ മാർക്കിടാനുമാവും. പരീക്ഷ കഴിഞ്ഞാലുടൻ മൂല്യനിർണയം ആരംഭിക്കാനാവും.
ഫല പ്രഖ്യാപനവും, പുനർ മൂല്യനിർണയവും വേഗത്തിലാവും.
കാര്യവട്ടത്തെ പഠനസ വകുപ്പുകളിൽ പരീക്ഷിച്ച ശേഷം അഫിലിയേറ്റഡ് കോളേജുകളിലും ഡിജിറ്റൽ മൂല്യനിർണയം നടപ്പാക്കും. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാനുള്ള സൗകര്യം കോളേജുകളിൽ ഒരുക്കും. ആറു മാസം ഉത്തരക്കടലാസുകൾ സൂക്ഷിച്ച ശേഷം നശിപ്പിക്കും. ഒരു മാസവും രണ്ടു ദിവസവും എന്ന റെക്കാഡ് സമയത്തിലാണ് കഴിഞ്ഞ മാസം ബിരുദ കോഴ്സുകളുടെ ഫലം പ്രഖ്യാപിച്ചത്. ഏപ്രിൽ 22 നായിരുന്നു ആറാം സെമസ്റ്റർ അവസാന പരീക്ഷ . മേയ് 25ന് ഫലം പ്രഖ്യാപിച്ചു. ബി.എയ്ക്ക് 90.68 ശതമാനം,
ബി കോമിന് 93.31 ശതമാനം, ബി.എസ്‌സിക്ക് 96.46 ശതമാനം എന്നിങ്ങനെയാണ് വിജയം.
ഇന്റഗ്രേറ്റഡ്
കോഴ്സുകൾ
സയൻസ് വിഷയങ്ങളിൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ തുടങ്ങും. ബയോളജിക്കൽ സ്റ്റഡീസിൽ ഇന്റഗ്രേറ്റഡ് കോഴ്സിന് സിലബസ് തയ്യാറായിട്ടുണ്ട്.
ഡിസൈനിൽ പി.ജി കോഴ്സും തുടങ്ങും. ഒരു വർഷം കോഴ്സ് പൂർത്തിയാക്കിയ ശേഷം മതിയാക്കിയാൽ ഡിപ്ലോമ ലഭിക്കുന്ന തരത്തിലാവും കോഴ്സ്.
''എല്ലാ പരീക്ഷകളുടെയും മൂല്യനിർണയം ഘട്ടംഘട്ടമായി ഡിജിറ്റലാക്കും''
-ഡോ.പി.പി.അജയകുമാർ,
പ്രോ വൈസ്ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |