തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ കേരളവർമ്മ കോളേജിൽ ഗസ്റ്റ് അദ്ധ്യാപകനായി മുൻ എസ്.എഫ്.ഐ നേതാവിനെ നിയമിക്കാൻ പാർട്ടി അനുഭാവികളുടെ ഭീഷണിയും സമരവും.
പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അദ്ധ്യാപകനിയമനത്തിൽ, അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരുന്ന രണ്ടാം റാങ്കുകാരനായ എസ്.എഫ്.ഐ നേതാവിന് ഒന്നാംറാങ്ക് കൊടുക്കാനായിരുന്നു സമ്മർദ്ദം. ഒന്നാംറാങ്കുകാരി വരാതിരിക്കാൻ ഫോണിൽ അഭ്യർത്ഥനയും തുടർന്ന്
ഭീഷണിയും നടത്തി. ചില അദ്ധ്യാപകരും നേതാവിനായി രംഗത്തെത്തി. റാങ്ക് ലിസ്റ്റിൽ ഒപ്പിടാതിരിക്കാൻ വകുപ്പ് അദ്ധ്യക്ഷനും ഒരുമ്പെട്ടു. സബ്ജക്ട് എക്‌സ്‌പെർട്ട് ഡോ.ജുവൽ ജോൺ ആലപ്പാട്ട് വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു. അതിന്റെ അന്വേഷണത്തിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ കമ്മിഷനെ നിയോഗിച്ചു. ഈ കമ്മിഷൻ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാകും തുടർനടപടി.
ഇതിനിടയിലാണ് ഗസ്റ്റ് അദ്ധ്യാപകനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ സമരം തുടങ്ങിയത്. വകുപ്പുകൾ സ്തംഭിപ്പിച്ച് അദ്ധ്യാപക യോഗത്തിലേക്ക് തള്ളിക്കയറി. അതിനിടെ ജോലിക്കെത്തുമോ എന്നറിയാൻ അദ്ധ്യാപകർ ഒന്നാംറാങ്കുകാരിയെ വിളിച്ചെന്നും അവർ മറ്റൊരു കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയായെന്നുമാണ് വിവരം. കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളും അദ്ധ്യാപക- വിദ്യാർത്ഥി പ്രതിനിധികളും ഇന്ന് യോഗം ചേർന്ന് നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മാസങ്ങളായി ലിസ്റ്റ് പൂഴ്ത്തി
മേയ് 28 നായിരുന്നു ഇന്റർവ്യൂ. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസ് മേധാവി, സബ്ജക്ട് എക്‌സ്‌പെർട്ട് ഡോ.ജുവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അദ്ധ്യാപകൻ എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്. നാലുമാസമായിട്ടും ലിസ്റ്റ് പുറത്തുവിടാതിരുന്നതോടെ ഡോ.ജ്യൂവൽ ജോൺ സെപ്തംബറിൽ വൈസ് ചാൻസലർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, പ്രിൻസിപ്പൽ എന്നിവർക്ക് പരാതി നൽകി. ഒന്നാം റാങ്ക് എസ്.എഫ്.ഐ നേതാവിന് ലഭിക്കാതെ വന്നപ്പോൾ വകുപ്പ് തലവൻ ഒപ്പിടാൻ തയ്യാറായില്ലെന്നാണ് പരാതി. പിന്നീടാണ് തനിക്ക് നിരന്തരമായി ഫോൺ വിളികൾ ലഭിക്കുന്നുണ്ടെന്നും പിന്മാറാൻ സമ്മർദ്ദമുണ്ടെന്നുമുള്ള ഒന്നാം റാങ്കുകാരിയുടെ വാട്സ് ആപ് ചാറ്റ് പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |