തിരുവനന്തപുരം: സംസ്ഥാന വികസനത്തിന് പണം മുടക്കാനുള്ള സംവിധാനമായ കിഫ്ബിയെ ഇല്ലാതാക്കാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തിനെതിരെ നിയമ നടപടികളെടുക്കാൻ ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന്റെ വികസനപദ്ധതികളെ സ്തംഭിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് കയറൂരി വിട്ടു. ഇപ്പോൾ കിഫ്ബിയുടെ പേരിൽ മുൻ ധനകാര്യമന്ത്രി തോമസ് ഐസകിന് നോട്ടീസയച്ചിരിക്കുന്നു. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിന് പുറത്തുനിന്ന് 7000 കോടി രൂപയാണ് കിഫ്ബി വഴി ഉപയോഗിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു വികസനവും ഇവിടെ പാടില്ലെന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നിൽ.
ഇ.ഡിക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം നിലപാടെടുത്തത് സ്വാഗതാർഹമാണ്. സോണിയഗാന്ധിയെയും രാഹുൽഗാന്ധിയെയുമെല്ലാം ചോദ്യം ചെയ്യുന്ന സ്ഥിതിയായപ്പോഴാണ് ഞെട്ടിയുണർന്നത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇ.ഡിയുടെ ചോദ്യം ചെയ്യലിന് തോമസ് ഐസക് ഹാജരാകേണ്ടതുണ്ടെങ്കിൽ ഹാജരാകും.പോകുന്നത് കൊണ്ട് ഐസക്കിനൊന്നും സംഭവിക്കാനില്ല. എല്ലാ കാര്യങ്ങളും അവിടെ വിശദീകരിക്കാനാകും. വെറുതെ പോയി അവർക്ക് മുന്നിലിരിക്കേണ്ടതില്ല.
കെ.ടി. ജലീൽ കത്തയച്ചെന്നു പറഞ്ഞത് കോൺസലേറ്റ് ജനറലിന്റെ പി.എയ്ക്കാണ്. യു.എ.ഇ ഭരണാധികാരിക്കല്ല. അദ്ദേഹം പ്രോട്ടോകോൾ ലംഘനം നടത്തിയെങ്കിൽ വിദേശകാര്യവകുപ്പിന് നടപടിയെടുത്താൽ പോരായിരുന്നോ?. ഒരു ദിനപത്രത്തെയും നിരോധിക്കാൻ പാർട്ടി ആവശ്യപ്പെടാറില്ല. കൊവിഡ് മരണവുമായി ബന്ധപ്പെട്ട ഫോട്ടോകളും മറ്റും കൊടുത്തതിനാണ് ജലീൽ മാദ്ധ്യമം പത്രത്തിനെതിരെ അന്ന് കത്ത് കൊടുത്തത്. ഓരോ മന്ത്രിയും എം.എൽ.എയും കത്തെഴുതുന്നത് പാർട്ടി അറിഞ്ഞല്ലെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |