കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് നേതാവ് കെ.എം.ഷാജി സമർപ്പിച്ച ഹർജി വിജിലൻസ് പ്രത്യേക ജഡ്ജി ടി.മധുസൂദനൻ തള്ളി. പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന വിജിലൻസിന്റെ വാദം കോടതി അംഗീകരിച്ചാണ് ഹർജി തള്ളിയത്.
വീട്ടിൽനിന്ന് പിടിച്ചെടുത്ത പണം പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന ഷാജിയുടെ വാദം അംഗീകരിച്ചില്ല. 20,000 രൂപയുടെ രസീതുകളടക്കം ഷാജി കോഴിക്കോട് വിജിലൻസ് കോടതിയിൽ തെളിവായി സമർപ്പിച്ചിരുന്നു. ഷാജി തിരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ കണക്കിൽ ഇത് പെടുന്നില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. ഇത്രയും തുക രശീതി മുഖേന പിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലെന്ന് വിജിലൻസ് കോടതിയെ ബോധിപ്പിച്ചു.
ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിനെ തുടർന്ന് അഴീക്കോട്ടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് പണം പിടികൂടിയത്. ഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം. ഷാജിയുടെ അഭിഭാഷകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |