കൊല്ലം: കേരളചരിത്രത്തിൽ ഇതിഹാസതുല്യമായ സാന്നിദ്ധ്യമാണ് കേരളകൗമുദിയുടേതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര അമ്പലക്കര റീജൻസി ഹാളിൽ കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ, ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് കേരളകൗമുദിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അക്കാര്യം നായനാർ ഏറെ അഭിമാനത്തോടെ ഇടയ്ക്കിടെ പറയുമായിരുന്നു. പത്രാധിപർ എന്ന വാക്കിന് മലയാളത്തിൽ ഒരാൾ മാത്രമാണ് അർഹൻ. അത് കേരളകൗമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരനാണ്. ഏറെ പ്രതിസന്ധികൾ നിലനിന്നിരുന്ന കാലത്താണ് അദ്ദേഹം കേരളകമുദിയെ കേരളത്തിലെ മികച്ച പത്രമായി വളർത്തിയത്. കേരളകൗമുദിയുടെ വളർച്ചയിൽ കൊല്ലം ജില്ലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പ്രാദേശികമായ ജനകീയ പ്രശ്നങ്ങൾ ഏറ്രവും ശക്തമായി ഉയർത്തിക്കൊണ്ടുവരുന്നത് കേരളകൗമുദിയാണ്. മാദ്ധ്യമ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ കേരളകൗമുദിക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കേരളകൗമുദിയുടെ ആദരവ് മന്ത്രി കെ.എൻ. ബാലഗോപാൽ സമർപ്പിച്ചു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എ. ഷാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. സുമാലാൽ, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. പി. അരുൾ എന്നിവർ സംസാരിച്ചു. പിന്നണി ഗായിക നവമി ജെ.നിവാസ് ഈശ്വര പ്രാർത്ഥന ചൊല്ലി. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |