തിരുവനന്തപുരം: ഇന്ധനനികുതി കുറച്ച് സംസ്ഥാനത്തിന് വരുമാനപ്രതിസന്ധിയുണ്ടാക്കി സാമൂഹ്യക്ഷേമപദ്ധതികൾ പൂട്ടിക്കാനാണ് പ്രതിപക്ഷ താൽപര്യമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നിയമസഭയിൽ ഉപധനാഭ്യർത്ഥനചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏറ്റവും കൂടുതൽ സാമൂഹ്യക്ഷേമപദ്ധതികൾ നടത്തുന്നത് കേരളസർക്കാരാണ്. 12,000കോടിരൂപയാണിതിന്റെ ചെലവ്. തൊട്ടുപിന്നിലുള്ള തമിഴ്നാട് കേവലം 4,800കോടിമാത്രമാണിതിന് ചെലവാക്കുന്നത്. ഇന്ധനനികുതിയിലൂടെ 8000കോടിരൂപയും മറ്റ് വരുമാനങ്ങളും എല്ലാം ഉൾപ്പെടുത്തിയാണ് സംസ്ഥാനം ഇതെല്ലാം നിർവ്വഹിച്ചുപോരുന്നത്.നികുതിവർദ്ധനവിലൂടെ അധികവരുമാനം വെറും 200കോടിരൂപയാണ്. ഡീസൽ വിലവർദ്ധനവ് മൂലം കെ.എസ്.ആർ.ടി.സി.ക്ക് ഡീസൽ വാങ്ങാൻ നൽകാൻ പോലും ഇത് മതിയാകില്ല. ഇതിന് പോലും 500കോടിവേണം.ജനങ്ങളുമായി ഒപ്പം നിൽക്കുന്ന സമീപനമാണ് സംസ്ഥാനസർക്കാരിന്.കൊവിഡ് കാലത്തും അതിന് ശേഷവും ലോകത്തിനും രാജ്യത്തിനും മാതൃകയായ ജനക്ഷേമപദ്ധതികൾ നടപ്പാക്കിയ സർക്കാരാണിത്. ഇന്ധനവിലയുടെ പേരിൽ സർക്കാരിന്റെ വരുമാനം കുറപ്പിച്ച് ഇതിന് കൂച്ചുവിലങ്ങിനാടാനാണ് പ്രതിപക്ഷശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഉപധനാഭ്യർത്ഥനയും ധനവിനിയോഗബില്ലും സഭ ഇന്നലെ പാസാക്കി.
കെ.എസ്.ആർ.ടി.സിക്ക് പുതുതായി
460 ബസുകൾ: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതുതായി 460 ബസുകൾ വാങ്ങാൻ തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. ഇലക്ട്രിക്ക് ബസുകളുടെ കരാർ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി പറഞ്ഞു. 10 ബസുകളാണ് കരാറിലെടുത്തത്. അതിൽ എട്ട് ബസുകൾ സർവീസ് നിറുത്തി. രണ്ടെണ്ണം കെ.എം.ആർ.എല്ലിന് നൽകി. ഇന്ധനക്ഷമത കൂടൂതലുള്ള സി.എൻ.ജി ബസുകൾ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി 3000 ഡീസൽ ബസുകൾ സി.എൻ.ജിയിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.
കൂടുതൽ കിടാരി പാർക്കുകൾ
ആരംഭിക്കും: മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കിടാരി പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയെ അറിയിച്ചു. സർക്കാർ മേൽനോട്ടത്തിൽ നടത്തുന്ന പദ്ധതിയായതിനാൽ ഇടനിലക്കാരില്ലാതെ കർഷകർക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള കിടാരികളെ വിതരണം ചെയ്യാനും ഇത് വഴി ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബറിലുണ്ടായ കനത്തമഴയിൽ മൃഗസംരക്ഷണ മേഖലയിൽ 1.4 കോടി രൂപയുടെ നഷ്ടമുണ്ടായി. 23 പശുക്കൾ, അഞ്ച് എരുമകൾ, 18 കിടാരികൾ, 18 പശുക്കുട്ടികൾ, ഒൻപത് പന്നികൾ, 44 ആടുകൾ, 25,084 കോഴികൾ, 114 തൊഴുത്തുകൾ, 29 കോഴി ഷെഡ്ഡുകൾ, 13,035 കിലോഗ്രാം തീറ്റ എന്നിവ നഷ്ടപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |