കൊച്ചി: മദ്യലഹരിയിലായിരുന്ന സുഹൃത്ത് ഓടിച്ച കാർ നിയന്ത്രണം വിട്ട് മെട്രോ റെയിൽ പില്ലറിൽ ചെന്നിടിച്ചുണ്ടായ അപകടത്തിൽ 22 കാരിക്ക് ദാരുണാന്ത്യം. ആലുവ എടത്തല കൊട്ടാരപ്പിള്ളി വീട്ടിൽ കെ.എം. മൻസിയയാണ് (സുഹാന) ഇന്നലെ പുലർച്ചെ ഒന്നരയോടെ പത്തടിപ്പാലത്തുണ്ടായ അപകടത്തിൽ മരിച്ചത്.
മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചതിന് സുഹൃത്ത് പാലക്കാട് വല്ലപ്പുഴ കരമ്പാറ്റ വീട്ടിൽ സൽമാനുൾ ഫാരിസിനെ (26) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന വരാപ്പുഴ പള്ളിയാക്കൽ വീട്ടിൽ ജുബിനെ അപകടത്തിനുശേഷം കാണാതായത് ദുരൂഹതയുണർത്തിയിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിലായ ഇയാൾ അപകടത്തിനുശേഷം റോഡരികിൽ കിടന്ന് ഉറങ്ങിപ്പോയതാണ് പൊലീസിനെ വട്ടം ചുറ്റിച്ചത്. രാവിലെ സുഹൃത്തുക്കൾ ഫോണിൽ വിളിച്ച് മൻസിയ അപകടത്തിൽ മരിച്ചത് ജുബിനെ അറിയിച്ചു. ഭീതിയിലായ ഇയാൾ വരാപ്പുഴയിലെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു. പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. അമിത അളവിൽ മദ്യപിച്ചിരുന്ന ജുബിനും ഫാരിസിനും അപകടത്തെക്കുറിച്ച് വ്യക്തമായ ഓർമ്മയില്ല. ഇന്ന് വിശദമായി മൊഴിയെടുക്കും.
എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കാർ തലകീഴായായി മറിഞ്ഞു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് മൻസിയയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഒരാൾ കുറുകെ ചാടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് പറയുന്നത്. വ്യക്തത വരാൻ പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിക്കും.
മൻസിയയും ഫാരിസും
പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിൽ
കാർ 110 കിലോമീറ്റർ വേഗത്തിലായിരുന്നു. 29ന് രാത്രി 10ന് വീട്ടിൽ നിന്നിറങ്ങിയ യുവതി ജുബിനൊപ്പമാണ് എറണാകുളത്തെത്തിയത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷമെന്ന് പറഞ്ഞാണ് മൻസിയ വീട്ടിൽ നിന്നിറങ്ങിയത്. ഫാരിസിന്റെ കാറിൽ നഗരത്തിൽ ചുറ്റിയടിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിയായിരുന്നു മൻസിയ. മോഡലിംഗും ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാം വഴി മൂന്ന് മാസം മുമ്പാണ് ഫാരിസിനെ പരിചയപ്പെട്ടത്. സുഹൃത്ത് വഴിയാണ് ജുബിൻ മൻസിയയുമായി സൗഹൃദത്തിലാകുന്നത്.
എറണാകുളത്ത് നിന്ന് ഭക്ഷണം കഴിച്ചതും പാലാരിവട്ടം പിന്നിട്ടതും മാത്രമേ ഫാരിസിനും ജുബിനും ഓർമ്മയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് സ്വന്തമായി ബിസിനസ് നടത്തുകയാണ് ഫാരിസ്. ടൈൽസ് തൊഴിലാളിയാണ് ജുബിൻ. സുഹൃത്തിന്റെ കാർ വാങ്ങിയാണ് ഫാരിസ് എറണാകുളത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |