കൊച്ചി: ഇന്നലെ പുലർച്ചെ മുതൽ അഞ്ച് മണിക്കൂർ പെയ്ത കനത്ത മഴയിൽ എറണാകുളം നഗരം പ്രളയസമാനമായി. എം.ജി റോഡ് ഉൾപ്പെടെ പ്രധാന റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. മണിക്കൂറുകൾ ഗതാഗതം മുടങ്ങി.നിരവധി വീടുകൾ വെള്ളത്തിലായി. കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിൽ പാളത്തിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കൊച്ചി യൂണിവേഴ്സിറ്റി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അഞ്ച് മണിക്കൂർ കൊണ്ട് 10.2 സെന്റിമീറ്റർ മഴ പെയ്തു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയും മഴയുടെ തീവ്രതകൂട്ടി. തീരക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കനത്തമഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പും ലഘുമേഘ വിസ്‌ഫോടനം കൊണ്ടാണെന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളും പറയുന്നു.
ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റി.
10.15ന് ആരംഭിക്കേണ്ട ഹൈക്കോടതിയുടെ സിറ്റിംഗ് 11 നാണ് തുടങ്ങിയത്. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുങ്ങിയതിനാൽ ബസുകൾ തൊട്ടടുത്ത പാലത്തിൽ നിന്നാണ് സർവീസ് നടത്തിയത്. സ്വകാര്യബസുകൾ ഓടിയത് പേരിന് മാത്രം. മെട്രോ സർവീസിനെ മഴ ബാധിച്ചില്ല. അഞ്ച് മണിവരെ 70,000 പേർ യാത്രചെയ്തു.
ഇന്നലെ ഓണപ്പരീക്ഷ മുടങ്ങിയ സ്കൂളുകളിൽ സെപ്തംബർ 12ന് വീണ്ടും പരീക്ഷയുണ്ടാകും.കതൃക്കടവിൽ മരം കടപുഴകി വാനിന്റെയും സ്കൂട്ടറിന്റെയും മുകളിൽ വീണു.
താഴ്ന്ന പ്രദേശങ്ങളിൽ വൈകിട്ടും വെള്ളം ഇറങ്ങിയിട്ടില്ല.
അത്താഘോഷം മഴയിൽ മുങ്ങി
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറയിലെ ചരിത്രപ്രസിദ്ധമായ അത്തച്ചമയം മഴയിൽ മുങ്ങി. ഒമ്പത് മണിക്ക് ആരംഭിക്കേണ്ട ഘോഷയാത്ര മഴമാറിയ ശേഷം പതിനൊന്ന് മണിയോടെയാണ് നടത്തിയത്.
സെപ്‌തം. 3 വരെ മഴ
സെപ്‌തംബർ മൂന്ന് വരെ ഒറ്റപ്പെട്ടനിലയിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉരുൾപൊട്ടാനും സാദ്ധ്യത. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.
യെല്ലോ അലർട്ട്
ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
സെപ്‌തം. 2: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർകോട്
സെപ്‌തം. 3: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
എറണാകുളം,കോട്ടയം
ജില്ലകളിൽ ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എറണാകുളം,കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അതേസമയം മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |