തിരുവനന്തപുരം: ജനാധിപത്യ വ്യവസ്ഥയിലധിഷ്ഠിതമായ സർക്കാർ നിലവിലുള്ളപ്പോൾ ഗവർണർ യഥാർത്ഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഗവർണർ പദവിയെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും ഹാനികരമാണെന്ന് സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ കോടിയേരി വിമർശിച്ചു.
ഗവർണർ സാധാരണഗതിയിൽ സംസ്ഥാനത്തിന്റെ ‘വ്യവസ്ഥാപിത' തലവൻ മാത്രമാണെന്ന് ഡോ. ബി ആർ. അംബേദ്കറുൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം കൃത്യനിർവഹണത്തിൽ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് എന്നപേരിൽ അറിയപ്പെടുന്നുവെങ്കിലും യഥാർത്ഥ അധികാരങ്ങൾ മന്ത്രിസഭയുടെ കൈയിലാണെന്നർത്ഥം.
ജനായത്ത ഭരണഘടനയ്ക്കുള്ളിൽ നിന്ന് ഗവർണർ ചുമതല വഹിക്കണമെന്നാണ് നിയമവ്യവസ്ഥ അനുശാസിക്കുന്നത്. ഭരണഘടനാ വ്യവസ്ഥകൾ പാലിച്ച് ഗവർണർ പ്രവർത്തിക്കുമെന്നാണ് ജനാധിപത്യവിശ്വാസികൾ കരുതുന്നതെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |