തിരുവല്ല : സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകം ബി.ജെ.പി - ആർ.എസ്.എസ് നേതൃത്വം ആസൂത്രിതമായി നടത്തിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സന്ദീപിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.നിഷ്ഠൂരമായ കൊലയാണിത്. വിവിധ പ്രദേശങ്ങളിലുള്ളവരെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ സംഭവമായതുകൊണ്ട് നല്ലആസൂത്രണം നടന്നിട്ടുണ്ട്.
ബി.ജെ.പി നേതൃത്വം ആലോചിച്ച് ബി.ജെ.പിക്കാരനായ ഒരാളുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയോഗിക്കുകയായിരുന്നു. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന രീതിയിലാകണം അന്വേഷണം. ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പിയുടെ ആവശ്യവും അന്വേഷിക്കണം. സി.പി.എമ്മിലെ ഒരുവിഭാഗമാണ് കൊലപാതകം നടത്തിയതെന്ന ബി.ജെ.പിയുടെ ആരോപണം ശ്രദ്ധ തിരിച്ചുവിടാനും കേസന്വേഷണം അട്ടിമറിക്കാനുമാണ്. ഗാന്ധിജിയുടെ കൊലപാതകം ഉൾപ്പെടെ നടത്തിയത് ആർ.എസ്.എസ് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. സന്ദീപിന്റെ കാര്യത്തിലും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കും
സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്വവും സി.പി.എം ഏറ്റെടുക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സന്ദീപിന്റെ ഭാര്യയ്ക്ക് സ്ഥിരം വരുമാനമുള്ളതും സുരക്ഷിതവുമായ ജോലി ഏർപ്പാടാക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുൻകൈയെടുക്കും. രണ്ട് കുട്ടികളെ വളർത്താനുള്ള സാമ്പത്തികമായ ഉത്തരവാദിത്വവും കുട്ടികൾ എത്ര വിദ്യാഭ്യാസം ആഗ്രഹിക്കുന്നുവോ അത്രയുംകാലം പഠനത്തിനുള്ള സഹായവും പാർട്ടി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |