തിരുവനന്തപുരം : കോർപ്പറേറ്റുകളിൽ നിന്ന് നിർദ്ദേശങ്ങളും സഹായങ്ങളും പറ്റിയവരാണ് സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നതെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പാറശാലയിൽ വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനും ബി.ജെ.പിക്കും ഒപ്പം എസ്.ഡി.പി.ഐയും ജമാത്ത ഇസ്ലാമിയും ചേർന്ന് പദ്ധതിയെ എതിർക്കുന്നതിന് കാരണമിതാണ്. പിണറായി വിജയനെ ചരിത്രപുരുഷനാക്കാൻ സമ്മതിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. ഈ പദ്ധതി വന്നാൽ കോൺഗ്രസിന്റെ അവസ്ഥ എന്താകും?.. കേന്ദ്രസർക്കാർ റെയിൽവേയെ സ്വകാര്യവത്കരിക്കുകയാണ് ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും വിൽപനയ്ക്ക് വച്ചിരിക്കുന്നു. ജപ്പാനിൽ പുറംതള്ളുന്ന തീവണ്ടികൾ വാങ്ങികൊണ്ടുവന്ന് ഇവിടെ ഓടിച്ച് കൊള്ള ലാഭം കൊയ്യാൻ ശ്രമിക്കുന്ന കോർപ്പറേറ്റുകൾക്ക് സിൽവർലൈൻ പദ്ധതി വലിയ തിരിച്ചടിയാകും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ റെയിൽപദ്ധതി കൈയ്യടക്കാൻ കോർപറേറ്റുകൾക്ക് കഴിയില്ല. സിൽവർലൈനിന്റെ പേരിൽ ആരെയും കണ്ണീർ കുടിപ്പിക്കില്ല. വീടും കച്ചവടങ്ങളും നഷ്ടപ്പെടുന്നവർക്കൊപ്പം സർക്കാരും ഇടതുപക്ഷമുന്നണിയുമുണ്ടാകും. അവർക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.. നെൽപാടങ്ങൾ നികത്തില്ല, അരുവികളും പുഴകളും സംരക്ഷിക്കും. നാളെയേക്ക് വേണ്ടിയുള്ള ഹരിതപാതയാണിത്.
ന്യൂനപക്ഷങ്ങളെ കോൺ. തഴയുന്നു
കേരളത്തിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ തഴയുകയാണെന്നുംലഇത്തവണ കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിക്ഷനേതാവിനെയും തിരഞ്ഞെടുത്തത് ഇതിന് തെളിവാണെന്നും കോടിയേരി വിമർശിച്ചു രണ്ടു സ്ഥാനങ്ങളും മതന്യൂനപക്ഷങങ്ങൾക്ക് നൽകിയില്ല..രാജ്യത്ത് മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കും നേരെ ബി.ജെ.പിയും അക്രമം അഴിച്ചുവിടുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ തകർക്കുന്ന ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിമാർ കേരളത്തിലെത്തിയാൽ ബിഷപ്പ് ഹൗസുകൾ സന്ദർശിച്ച് സൗഹൃദം കാട്ടുന്നത് ഇരട്ടതാപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി സെക്രട്ടറി അജയൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.വെർച്വൽ പൊതു
സമ്മേളനം ജില്ലയിലെ 2500 കേന്ദ്രങ്ങളിലിരുന്ന് പ്രവർത്തകർ വീക്ഷിച്ചു.
ചൈനയ്ക്കെതിരായ
വിമർശനങ്ങളെ
ചെറുത്ത് കോടിയേരി
തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി ചർച്ചയിൽ ചൈനയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിനിധി ചർച്ചയുടെ അവസാനം നടത്തിയ മറുപടിപ്രസംഗത്തിലാണ് കോടിയേരി ചൈനയെ ഒരളവോളം ന്യായീകരിച്ചത്. എന്നാൽ, സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന നിലയ്ക്ക് സാമ്രാജ്യത്വത്തിനെതിരെ ശരിയായ നിലപാടെടുക്കാൻ ചൈനയ്ക്ക് സാധിക്കുന്നില്ലെന്ന കോഴിക്കോട് പാർട്ടി കോൺഗ്രസിലെ പ്രത്യയശാസ്ത്രപ്രമേയം ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കോടിയേരിയും ആവർത്തിച്ചു.
താലിബാനെ സഹായിക്കുന്ന ചൈനയെ സോഷ്യലിസ്റ്റ് രാഷ്ട്രമെന്ന് പറയാനാവില്ലെന്ന് പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നിരുന്നു. താലിബാനോടുള്ള നിലപാട് ചൈനയുടെ അതിർത്തിയുമായി ബന്ധപ്പെട്ടതാണെന്ന് കോടിയേരി മറുപടി പറഞ്ഞു. ചൈന ആഗോളവത്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്നു. ആധുനികരീതിയിലെ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നു. 2021ൽ ദാരിദ്ര്യ നിർമാർജനം കൈവരിക്കാൻ ചൈനയ്ക്കായെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പിയ്ക്കെതിരെ പുതിയ
രാഷ്ട്രീയ മുന്നേറ്റം സൃഷ്ടിക്കും
തിരുവനന്തപുരം : ബി.ജെ.പിയുടെ വർഗീയ ഭരണത്തിന് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്നും , പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് സി.പി.എം പാർട്ടി കോൺഗ്രസ്രൂപം നൽകുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വെർച്വൽ പൊതുസമ്മേളനം പാറശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന് ഇടതുപക്ഷ പാർട്ടികളും പ്രാദേശിക,മതനിരപേക്ഷ കക്ഷികളും ഒന്നിച്ചു ചേരണം. ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയും യോജിപ്പിച്ച് നിറുത്തി സാദ്ധ്യമായതെല്ലാം ചെയ്യും. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ കൂടുതൽ സീറ്റ് ഇടതുപക്ഷത്തിന് നേടാൻ കഴിയണം
കലാപത്തിന് ശ്രമം, പൊലീസിന് പ്രശംസ
സംസ്ഥാന സർക്കാർക്കാരിനെതിരെ പോർമുഖം തുറക്കാൻ ഒരുകൂട്ടർ വട്ടം കൂട്ടന്നു കലാപമാണ് ഇവരുടെ ലക്ഷ്യം.കോൺഗ്രസും ബി.ജെ.പിയും എസ്.ഡി.പി.ഐയും നടത്തുന്ന കൊലപാതകങ്ങൾ ഇതിന്റെ ഭാഗമാണ്. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾക്ക് പിന്നിൽ വർഗീയ കലാപമായിരുന്നു ലക്ഷ്യം. എന്നാൽ സർക്കാരിന്റെ ഇടപടലിലൂടെ അത് ഒഴിവായി. യു.ഡി.എഫ് ഭരണകാലത്ത കലാപങ്ങളിൽ നോക്കുകുത്തിയായ പൊലീസല്ല ഇന്ന്, കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകൂട്ടിയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊലീസ് നിഷ്ക്രിയരാണെന്ന പ്രചാരണവേല നടക്കുന്നത് സേനയുടെ ആത്മവീര്യം തകർക്കാനുള്ള ശ്രമമാണ്.
സുധാകരൻ കീഴടങ്ങണം
താൻ പറഞ്ഞുവിട്ട കുട്ടികളായ ഗുണ്ടകളാണ് ധീരജിനെ കൊന്നതെന്ന് അംഗീകരിച്ച സാഹചര്യത്തിൽ സുധാകരൻ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്ന് കോടിയേരി പറഞ്ഞു. ഇത് കോൺഗ്രസിന്റെ നയമാണോയെന്ന് ഉമ്മൻചാണ്ടിയും രാഹുൽഗാന്ധിയും വ്യക്തമാക്കണം.കൊലപാതകങ്ങൾ നടത്തിയിട്ട് സുധാകരൻ ഗാന്ധിയായി രംഗത്തുവരുന്നു. സുധാകര ഗാന്ധി,പറയുന്നതെല്ലാം ഗോഡ്സേയുടെ വാക്കുകൾ. ഇരന്നുവാങ്ങിയ കൊലപാകതമെന്ന് പറഞ്ഞ് രക്തസാക്ഷിയെ അപമാനിക്കുന്നത് സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ്.- കോടിയേരി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |