തിരുവനന്തപുരം: കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ പുതിയ ഡയറക്ടറെ ഉടൻ നിയമിക്കുമെന്നും ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകളിൽ പ്രവേശനം നടത്തുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. സംവരണമുറപ്പാക്കാനുള്ള വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് സ്റ്റുഡൻസ് കൗൺസിൽ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിസമരം ഒത്തുതീർന്നു. വിദ്യാർത്ഥികളുടെ പരാതികൾ പരിഹരിക്കാനും സംവിധാനമായി.സീനിയർ ഫാക്വൽറ്റിയെ ചെയർമാനാക്കി വിദ്യാർത്ഥി ക്ഷേമസമിതിയും പട്ടിക വിഭാഗത്തിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ പരിഹരിക്കാൻ സോഷ്യൽ ജസ്റ്റിസ് കമ്മിറ്റിയും രൂപീകരിക്കും. ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസം നീക്കും. കോഴ്സിന്റെ ദൈർഘ്യം ചുരുക്കിയത് വിദഗ്ദ്ധസമിതി പഠിക്കും. കോഴ്സ് ഫീസ്,വർക് ഷോപ്പുകൾ,പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിലെ പരാതികളും സമിതി പരിശോധിക്കും. പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31ന് മുമ്പ് ഡിപ്ലോമ നൽകും. പ്രധാന അധികാരസമിതികളിൽ വിദ്യാർത്ഥിപ്രാതിനിധ്യം വീണ്ടുമേർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം സമരം പിൻവലിക്കുന്നതായി സ്റ്റുഡന്റസ് കൗൺസിൽ രേഖാമൂലം സർക്കാരിനെ അറിയിച്ചു. സ്റ്റുഡൻസ് കൗൺസിൽ ചെയർപേഴ്‌സൺ എസ്.ശ്രീദേവ്, ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌ഫാഖ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥി പ്രതിനിധികൾ മന്ത്രിയുമായി ചർച്ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |