
ന്യൂഡൽഹി: കെ.എസ്.ആർ.ടി.സി നൽകാനുള്ള പെൻഷൻ ആനുകൂല്യങ്ങളുടെ വിതരണത്തിന് മേൽനോട്ടം വഹിക്കുമെന്ന് സുപ്രീം കോടതി. നഷ്‌ടം സഹിച്ചും എന്തിന് പ്രവർത്തിക്കുന്നുവെന്ന ചോദ്യവും സുപ്രീംകോടതി ഉയർത്തി.
പെൻഷൻ വിതരണത്തിൽ സീനിയോറിറ്റി ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. 2024ൽ വെഹിക്കിൾ ഇൻസ്‌പെക്‌ടറായി വിരമിച്ച പ്രദീപ് ഡി. നായർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
41355ൽപ്പരം പെൻഷൻകാരുണ്ടെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. 16000 കോടിയുടെ സാമ്പത്തികബാദ്ധ്യതയുണ്ട്. പ്രതിവർഷം 150 കോടിയുടെ വരുമാന നഷ്‌ടവുമുണ്ട്. അതിനാലാണ് പെൻഷൻ വിതരണം വൈകുന്നതെന്ന് കെ.എസ്.ആർ.ടി.സി വാദിച്ചപ്പോഴാണ് നഷ്ടം സഹിച്ചും എന്തിന് പ്രവർത്തിക്കുന്നുവെന്ന ചോദ്യം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉന്നയിച്ചത്. സ്വകാര്യ സർവീസുകൾ ലാഭകരമായല്ലേ പ്രവർത്തിക്കുന്നതെന്ന് ആരാഞ്ഞു.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് നഷ്‌ടമുണ്ടാകുന്നതെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചപ്പോൾ വിശദമായ വാദം കേൾക്കാമെന്ന് സുപ്രീകോടതി പ്രതികരിച്ചു. എതിർകക്ഷിയായ പ്രദീപ് ഡി. നായർക്ക് പെൻഷൻ ആനുകൂല്യത്തിന്റെ ഭാഗമായ രണ്ടുലക്ഷം രൂപ ഉടൻ നൽകണം. പ്രദീപിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കു ശേഷം വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |