
തിരുവനന്തപുരം: വർഷത്തിൽ ചെറുതും വലതുമായി എണ്ണൂറിലേറെ അപകടങ്ങൾ. എന്നിട്ടും കെ.എസ്.ആർ.ടി.സിക്ക് ഒരു കുലുക്കവുമില്ല. അപകട രഹിത ഡ്രൈവിംഗിന് കാര്യക്ഷമായ പരിശീലനം നൽകാനോ കർശന നടപടികൾ സ്വീകരിക്കാനോ മാനേജ്മെന്റ് തയ്യാറുമല്ല.
വയനാട് ചിപ്പിലിത്തോട് അപകടത്തിൽ വൈത്തിരി സ്വദേശിയായ ജാനുവിന്റെ (65)ഇടതുകാൽ മുറിച്ചു മാറ്റേണ്ടിവന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബസിൽ നിന്ന് ഇറങ്ങും മുൻപ് ഡ്രൈവർ ബസ് എടുത്തതാണ് അപകടകാരണമെന്നാണ് യാത്രക്കാരും ബന്ധുക്കളും ആരോപിക്കുന്നത്.
തിരുവനന്തപുരം കരമനയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ചന്ദ്രിക ഫോട്ടോഗ്രാഫർ കെ.ഗോപകുമാറും കഴക്കൂട്ടത്ത് ടെക്നോപാർക്ക് ജീവനക്കാരിയും മരിച്ച സംഭവങ്ങളുണ്ടായിട്ട് അധികനാൾ ആയിട്ടില്ല.
അപകടങ്ങൾ കുറയ്ക്കാൻ യൂണിറ്റ് തലത്തിലും ചീഫ് ഓഫീസ് തലത്തിലും പഠനവും അവലോകനവുമൊക്കെ മുറപോലെ നടക്കുന്നുണ്ട്. നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാനുള്ള നടപടിയും സ്വീകരിക്കുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ പഴഞ്ചൻ ബസുകളാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ഡ്രൈവർമാരുടെ പരാതി.
10 വർഷം 8522 അപകടം
പത്തുവർഷത്തിനിടെ കെ.എസ്.ആർ.ടി.സി ബസുകൾ 8522 അപകടങ്ങളിൽപെട്ടു. 899 പേർ മരിച്ചു.
2016 മുതൽ 2024 വരെ വാഹനാപകട നഷ്ടപരിഹാര കേസുകളിൽ 4823ൽ വിധിയായി. ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാത്ത 1443 കേസുകളിൽ 833 എണ്ണത്തിൽ നഷ്ടപരിഹാരം നൽകി. 2025 ജനുവരിയിലെ വിവരങ്ങൾ പ്രകാരം 610 കേസുകളിൽ 13,00,29,628 രൂപ നഷ്ടപരിഹാരം നൽകാനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |