ചക്കരക്കല്ല് : സിൽവർലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭവുമായി ഏതറ്റം വരെയും പോകുമെന്ന് ബി.ജെ.പി നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. കണ്ണൂർ ചക്കരക്കല്ലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ എന്തിനാണ് നിർബന്ധം കാട്ടുന്നതെന്നും കുമ്മനം ചോദിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച വന്ദേഭാരത് പദ്ധതി നടപ്പാക്കാൻ നിലവിലുള്ള റെയിൽവേ സംവിധാനം മെച്ചപ്പെടുത്താനാണ് കേരളം ശ്രമിക്കേണ്ടത്. കെ.റെയിലിന് അനുമതി നൽകില്ലെന്ന് അന്നേ റെയിൽവേ മന്ത്രി പാർലമെന്റിൽ പറഞ്ഞതാണ്. ഈക്കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ലാതെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. പദ്ധതിയുടെ അലൈൻമെന്റ് പോലും വ്യക്തമല്ലെന്നും കുമ്മനം പറഞ്ഞു.
കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുതാര്യമായ കാഴ്ചപ്പാടില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ യോജിപ്പില്ല. മന്ത്രിമാർ പറയുന്നതുപോലെയല്ല കെ.റെയിൽ ഉദ്യോഗസ്ഥർ പറയുന്നത്. സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നതിൽ എൽ.ഡി.എഫിലും ആശയകുഴപ്പമാണെന്ന് കുമ്മനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |