തിരുവനന്തപുരം: നഗരങ്ങളിലെ യാത്രയ്ക്ക് കേന്ദ്രത്തിൽ നിന്ന് അനുവദിച്ച ജൻറം ബസുകളുടെ സർവീസിനു മാത്രമായി കെ.എസ്.ആർ.ടി.സിയുടെ കീഴിൽ രൂപീകരിച്ച കെ.യു.ആർ.ടി.സി പൂട്ടിക്കെട്ടുന്നു.
2015ൽ കൊച്ചിയിലെ തേവര ആസ്ഥാനമാക്കിയാണ് ഇത് രൂപീകരിച്ചത്. ഈ ആസ്ഥാനം പൂട്ടി. പുതിയ ബസുകൾ വാങ്ങുന്നില്ല. ഭൂരിഭാഗം ബസുകളും കട്ടപ്പുറത്തായി.
2010ൽ ജവഹർലാൽ നെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ജൻറം) പ്രകാരം 300 ലോഫ്ളോർ ബസുകളാണ് തിരുവനന്തപുരത്ത് ആദ്യം എത്തിയത്. 120 എണ്ണം എ.സിയായിരുന്നു. നഗരങ്ങൾക്കു വേണ്ടി തന്നതിനാൽ, ഉടമസ്ഥാവകാശം നഗരസഭയ്ക്കും നടത്തിപ്പ് കെ.എസ്.ആർ.ടി.സിക്കുമായിരുന്നു. ബസുകളുടെ എണ്ണം കൂടിയപ്പോൾ പൂർണമായും കെ.എസ്.ആർ.ടി.സിയുടെ നിയന്ത്രണത്തിലായി. രണ്ടാം ഘട്ടമായി 300 ബസുകൾ കൂടി എത്തിയപ്പോൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. 2014ൽ 420 ബസുകൾ കൂടി കേന്ദ്രം അനുവദിച്ചതോടെയാണ് ഉപ കോർപ്പറേഷൻ രൂപീകരിച്ചത്.
കൊവിഡ് കാലത്ത് ബസുകൾ യാർഡുകളിൽ ഒതുക്കിയിട്ടു. അതെല്ലാം തുരുമ്പിച്ച് നശിച്ചു. ഇപ്പോൾ 110 എ.സി ബസുകൾ ഉൾപ്പെടെ 517 ബസുകളുണ്ട്. സർവീസ് നടത്തുന്നത് 97 എണ്ണം മാത്രം. 70 എണ്ണം നിറവും പേരും മാറ്റി സിറ്റി സർക്കുലർ ബസുകളായി തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്നു.
കെ.എസ്.ആർ.ടി.സി
എല്ലാം കൂട്ടിക്കുഴച്ചു
# കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാധ്യതയിൽ കുടുങ്ങാതെ സർവീസ് ലാഭകരമാക്കാനാണ് കെ.യു.ആർ.ടി.സി രൂപികരിച്ചത്.
ജീവനക്കാരും സേവനവും വരുമാനവും മെയിന്റനൻസും എല്ലാം കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സംവിധാനത്തിലൂടെയായപ്പോൾ വരവിനും ചെലവിനും പ്രത്യേക കണക്ക് ഇല്ലാതായി. കെ.എസ്.ആർ.ടി.സിയുടെ നഷ്ടക്കണക്കിൽ എല്ലാം മുങ്ങി.
തുരുമ്പിച്ചത്
920 ബസുകൾ
#620 എണ്ണം ആക്രി വിലയ്ക്ക് വിൽക്കാനും ബാക്കി ഷോപ്പ് ഓൺ വീലാക്കാനുമാണ് തീരുമാനം
#10 എണ്ണം ആക്രി വിലയ്ക്ക് വിൽക്കാനുള്ള നടപടി ആരംഭിച്ചു
നഗരഗതാഗതത്തിന്
ഇനി ഇ-ബസ്
നഗര ഗതാഗതത്തിന് കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം സംസ്ഥാനത്തിന് ഉടൻ 50 ഇലക്ട്രിക് ബസുകൾ ലഭിക്കും. തിരുവനന്തപുരം നഗരത്തിൽ ഇ-ബസുകൾ ഉപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |