കൊച്ചി: പാർട്ടി വിലക്ക് ലംഘിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ.വി. തോമസ് സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കും. സി.പി.എമ്മിലേക്കല്ല, ദേശീയ പ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ പോകുന്നതെന്നും, തന്നെ പുറത്താക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിനേ കഴിയൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
താൻ കോൺഗ്രസ് വിടില്ല. സെമിനാറിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഭീഷണിയിൽ ആശങ്കയില്ല. എ.ഐ.സി.സി അംഗമായ തന്നെ പുറത്താക്കാൻ അവർക്കേ കഴിയൂ. ദേശീയ നേതൃത്വം നിശ്ചയിക്കട്ടെ. ദേശീയ താത്പര്യമുള്ള വിഷയമെന്ന നിലയിലാണ് സെമിനാറിൽ പങ്കെടുക്കാമെന്നറിയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കുന്നതും ദേശീയ പ്രാധാന്യം നൽകുന്നു. ദേശീയ നേതാക്കൾക്കും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനും കുറിപ്പ് നൽകിയിരുന്നു. ദേശീയ നേതൃത്വം അനുവദിച്ചില്ല. രാഹുൽ ഗാന്ധിയെ കാണാനുള്ള അവസരം കെ.സി. വേണുഗോപാൽ ഉൾപ്പെടെ നൽകിയില്ല. സംസ്ഥാനങ്ങളെ തകർക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതങ്ങളും നീതിയും കിട്ടുന്നില്ല.
തിരഞ്ഞെടുപ്പ് കാലത്ത് എം.കെ. സ്റ്റാലിനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾക്കുമൊപ്പം രാഹുൽ ഗാന്ധി ചെന്നൈയിലും കോയമ്പത്തൂരിലും റാലികളിൽ പങ്കെടുത്തിട്ടുണ്ട്. താൻ സ്റ്റാലിനൊപ്പം പങ്കെടുക്കുന്നതിൽ എന്താണിത്ര വിരോധമെന്നറിയില്ല. കോൺഗ്രസുകാരുടെ ചോര വീണ മണ്ണാണ് കണ്ണൂരെന്നതൊക്കെ വൈകാരിക പ്രകടനമാണ്. തനിക്കെതിരെ വികാരം ഇളക്കി വിടാനാണ് ചിലർ ശ്രമിക്കുന്നത്. ഒരിടത്തും രാഷ്ട്രീയത്തിന്റെ പേരിൽ ചോര വീഴരുതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |