തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഇടതുമുന്നണിയുടെ വേദി പങ്കിട്ടതോടെ കോൺഗ്രസിൽ നിന്ന് പുറത്തായ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രൊഫ.കെ.വി. തോമസിനെ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം.
ഒന്നാം പിണറായി സർക്കാരിൽ മുൻ എം.പി എ. സമ്പത്ത് വഹിച്ച പദവിയാണിത്. ഐ.എ.എസുകാരനായ റസിഡന്റ് കമ്മിഷണർക്ക് പുറമേ ,സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി മുൻ വിദേശകാര്യ ഉദ്യോഗസ്ഥനും നയതന്ത്രവിദഗ്ദ്ധനുമായ വേണു രാജാമണിയും നിലവിലുള്ളപ്പോഴാണ് കെ.വി. തോമസുമെത്തുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പുതിയ ബാദ്ധ്യതയ്ക്കിടയാക്കുന്ന നിയമനത്തിനെതിരെ പ്രതിപക്ഷമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തി. കാബിനറ്റ് പദവിയാവുമ്പോൾ ഓഫീസും സ്റ്റാഫും കാറുമടക്കമുള്ള ചെലവുകളുണ്ടാവും. തൃക്കാക്കരയിൽ തോമസിന്റെ വരവിലൂടെ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് ഗുണമുണ്ടാകാതിരുന്നിട്ടും, ഉയർന്ന പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണം ഇടതു കേന്ദ്രങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. കാബിനറ്റ് മന്ത്രിയുടെ നിലവിലെ ശമ്പളം 97,429 രൂപയാണ്.
കഴിഞ്ഞ ഏപ്രിലിൽ കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് പങ്കെടുത്തതോടെയാണ് കെ.വി. തോമസ് കോൺഗ്രസുമായി അകന്നത്. പാർട്ടിയുടെ സുപ്രധാന പദവികളിൽ നിന്ന് അദ്ദേഹത്തെ മാറ്റി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ടതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. എങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നാണ് അന്ന് തോമസ് ആവർത്തിച്ചത്. അടുത്തിടെ അദ്ദേഹം ഡൽഹിയിലെത്തി സോണിയാഗാന്ധിയുമായടക്കം കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചത്, കോൺഗ്രസിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായുള്ള ചർച്ചയ്ക്കും വഴിവച്ചു.
കേന്ദ്ര ആനുകൂല്യങ്ങൾ
വേഗത്തിലാക്കൽ
കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നതടക്കമുള്ള ചുമതലയാണ് തോമസിന്. കേന്ദ്രമന്ത്രിയായും എം.പിയായും ദീർഘകാലം പ്രവർത്തിച്ച് പരിചയമുള്ള തോമസിന് ഡൽഹിയിലെ അധികാരത്തിന്റെ ഇടനാഴികളിലുള്ള സ്വാധീനം ഉപയോഗിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായടക്കം തോമസിന് വ്യക്തിബന്ധങ്ങളുണ്ട്. കേന്ദ്രസഹായം കേരളത്തിന് കുറയുന്ന സാഹചര്യത്തിൽ തോമസിന്റെ സേവനം ഉപയോഗിക്കാനാകുമെന്നാണ് വാദം.
കെ.വി. തോമസ് പ്രതികരണം.....
മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചശേഷം എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കും. കേരളവുമായി ബന്ധപ്പെട്ട പദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനാണ് നിയമനമെന്നാണ് സർക്കാർ അറിയിച്ചത്. വിദേശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചെയ്യേണ്ടിവരും. ഡൽഹിയിലെ ബന്ധങ്ങൾ സഹായമാകും. മുഖ്യമന്ത്രിയെ കണ്ടശേഷം എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പദ്ധതി തയ്യാറാക്കും.
കെ.വി. തോമസ്
സമ്പത്തിനായി ചെലവ്
7.26 കോടി:തോമസിന്
എത്ര കോടി?
തിരുവനന്തപുരം: കെ.വി. തോമസിന് മുമ്പ് ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിനും സ്റ്റാഫിനുമുൾപ്പെടെ ചെലവായത് 7.26 കോടി രൂപ. അദ്ദേഹം പദവിയിലിരുന്ന 20 മാസത്തേതാണിത്. കെ.വി. തോമസിന്റെ നിയമന ഉത്തരവ് വരുമ്പോഴേ, അദ്ദേഹത്തിന്റെ ശമ്പളവും ആനുകൂല്യവും വ്യക്തമാകൂ.
കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയിൽ ഡൽഹിയിൽ നിയോഗിച്ച
സമ്പത്തിന് . നാല് പേഴ്സണൽ സ്റ്റാഫിനെയും ദിവസവേതനാടിസ്ഥാനത്തിൽ ആറ് പേരെയുമാണ് നൽകിയത്. ശമ്പളം മാത്രം 4.62 കോടിയും ,ദിവസ വേതന ഇനത്തിൽ 23.45 ലക്ഷവും യാത്രാച്ചെലവിനത്തിൽ 19.45 ലക്ഷവും ചെലവായി. ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിച്ച ശേഷം സമ്പത്ത് മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി. തുടർന്നാണ് ഡൽഹിയിൽ ഓഫീസർ ഒൺ സ്പെഷ്യൽ ഡ്യൂട്ടിയായി വേണു രാജാമണിയെ നിയമിച്ചത്.കെ.വി. തോമസുണ്ടെങ്കിലും വേണു രാജാമണി തുടരും. വിദേശ രാജ്യങ്ങളുമായുള്ള ബന്ധമാണ് വേണു രാജാമണിയുടെ ചുമതലയെന്നാണ് സർക്കാർ വാദം
കെ.വി.തോമസ് സി.പി.എം-സംഘപരിവാർ
ഇടനിലക്കാരൻ: വി.ഡി.സതീശൻ
കൊല്ലം: സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്സൺ ഓഫീസറായാണ് കെ.വി.തോമസിന്റെ നിയമനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. കോൺഗ്രസ് വിട്ടശേഷമുള്ള കെ.വി.തോമസിന്റെ ഡൽഹി, ബംഗളൂരു യാത്രകൾ പരിശോധിച്ചാൽ സംഘപരിവാറുമായുള്ള ബന്ധം മനസിലാകും. പല കാര്യങ്ങളും ഒത്തുതീർപ്പിലെത്തിക്കാനും അവിഹിത ബന്ധങ്ങൾ നിലനിറുത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് കെ.വി.തോമസിന്റെ നിയമനം. ശമ്പളമോ പെൻഷനോ നൽകാനാവാത്ത പരിതാപകരമായ ധനസ്ഥിതിയിലൂടെ കടന്നുപോകുന്നതിനിടയിലും കോടികൾ ബാദ്ധ്യതയുണ്ടാക്കുന്ന നിയമനം എന്തിന് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം.
ഡൽഹിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയും റസിഡൻഷ്യൽ കമ്മിഷണറായി സൗരവ് ജെയ്ൻ എന്ന ഐ.എ.എസുകാരന്റെ നേതൃത്വത്തിൽ ഓഫീസും പ്രവർത്തിക്കുന്നു. കേരള ഹൗസിലും കൺട്രോളറുടെ നേതൃത്വത്തിൽ പ്രത്യേക ഓഫീസുണ്ട്. കൂടാതെ നിയമ വിഭാഗം, ഇൻഫർമേഷൻ, ടൂറിസം ഇൻഫർമേഷൻ, നോർക്ക, കെ.എസ്.ഇ.ബി ഓഫീസുകളും പ്രവർത്തിക്കുന്നു. എന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു നിയമനം. എ.സമ്പത്തിൽ നിന്ന് എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായതെന്നും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള നിയമനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ.വി.തോമസിന്റെ നിയമനം
വെല്ലുവിളി: കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആശ്രിത വത്സലനായ പിണറായി വിജയൻ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. റസിഡന്റ് കമ്മിഷണറും എം.പിമാരും ഉൾപ്പെടെയുള്ളവരുടെ പ്രാതിനിധ്യം ഉള്ളപ്പോൾ കോടിക്കണക്കിന് രൂപയുടെ പാഴ്ചെലവാണ് വരുത്തിവയ്ക്കുന്നത്. മുൻ പ്രതിനിധി എ.സമ്പത്ത് ഇരുപത് മാസം കൊണ്ട് ഏഴ് കോടി രൂപയാണ് നേടിയത്. കടം വാങ്ങിയ പണം ധൂർത്തടിക്കുന്നതിന് സമ്മതം കൊടുത്തുകൊണ്ട് ഗവർണറും ധൂർത്തിന്റെ കാവലാളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
കെ.വി.തോമസിന്റെ നിയമനം, ഉദ്ദേശം വ്യക്തമാക്കണം: പി.സി.തോമസ്
തിരുവനന്തപുരം: ചെലവ് ചുരുക്കണമെന്ന് ധനമന്ത്രി പറഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോൾ നടത്തിയ കെ.വി.തോമസിന്റെ നിയമനം കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം നേതാവ് പി.സി.തോമസ് പറഞ്ഞു. ഇങ്ങനെയാണോ ചെലവ് ചുരുക്കൽ എന്നറിയാൻ ആഗ്രഹമുണ്ട്. ഇനിയും ആരെയെങ്കിലും കിട്ടുമോ എന്നറിയാൻ പിണറായി വിജയൻ ചാക്കുമായി നടക്കുകയാണെന്നും പി.സി.തോമസ് ആരോപിച്ചു.
നക്കാപ്പിച്ച കണ്ട്
പോകുന്നവർക്ക്
ഇടമില്ല: മുരളി
തിരുവനന്തപുരം: കെ.വി. തോമസിന് ശമ്പളവും കേരളാ ഹൗസിൽ ഒരു മുറിയും കിട്ടുമെന്നും ഇത്തരം നക്കാപ്പിച്ച കണ്ട് പോകുന്നവർക്ക് കോൺഗ്രസിൽ ഇടമില്ലെന്നും കെ. മുരളീധരൻ എം.പിയുടെ പരിഹാസം.
മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കെ.വി. തോമസിനെ കാബിനറ്റ് റാങ്കോടെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തോടായിരുന്നു മുരളീധരന്റെ പ്രതികരണം.പോകുന്നവരെക്കുറിച്ച് താൻ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പോകുന്നവരൊക്കെ പൊയ്ക്കോട്ടെ. അതുകൊണ്ട് അവർക്ക് മാനസികമായി സമാധാനം കിട്ടുമെങ്കിൽ നല്ലത്. പക്ഷേ, ഈ കിട്ടുന്ന പദവിയിലൊന്നും അത്ര വലിയ കാര്യമില്ല. കേരള ഹൗസിൽ ഒരു റൂം കിട്ടും. ശമ്പളവുമുണ്ടാകും. സുഖമായിട്ടിരിക്കാം- മുരളീധരൻ പറഞ്ഞു.
ജോഡോ യാത്രയിൽ സി.പി.എം
പങ്കെടുക്കണം: ചെന്നിത്തല
കോഴിക്കോട്: സി.പി.എം ദേശീയ താത്പര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെങ്കിൽ രാഹുൽഗാന്ധിയുടെ ജോഡോ യാത്രാ സമാപനത്തിൽ പങ്കെടുക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സി.പി.ഐയെ മാതൃകയാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ല. കെ.പി.സി.സി അദ്ധ്യക്ഷനാണ് പാർട്ടിയിലെ അവസാന വാക്ക്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് പാർട്ടി വേദിയിലാണ് പറയേണ്ടത്. സ്ഥാനം നൽകി നേതാക്കളെ പാട്ടിലാക്കുന്ന മോദിയുടെ തന്ത്രമാണ് പിണറായി വിജയൻ കേരളത്തിൽ നടത്തുന്നത്. കെ.വി. തോമസിനൊപ്പം ഒരാൾ പോലും കോൺഗ്രസ് വിട്ടിട്ടില്ല. അദ്ദേഹത്തിന് ഇപ്പോഴെങ്കിലും സ്ഥാനം നൽകിയതിൽ സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |