തിരുവനന്തപുരം: പ്ലമ്പിംഗ് സാമഗ്രികൾ വിൽക്കുന്ന കടയിലെ കാർഗോ ലിഫ്റ്റിൽ കുടുങ്ങി ജീവനക്കാരൻ ദാരുണമായി മരിച്ചു. നേമം,ചാട്ടുമുക്ക് ലക്ഷ്മി നിലയത്തിൽ സതീഷ് കുമാർ(59) ആണ് ഇന്നലെ രാവിലെ 11.45ഓടെ അമ്പലമുക്കിലെ എസ്.കെ.പി സാനിട്ടറി സ്റ്റോറിലെ സാധനങ്ങൾ കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ലിഫ്റ്റിൽ കുടുങ്ങി മരിച്ചത്. അഗ്നിശമന സേനയെത്തി ലിഫ്റ്റ് ഉയർത്തി സതീഷ് കുമാറിനെ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാം നിലയ്ക്കും മൂന്നാം നിലയ്‌ക്കും ഇടയിലായിരുന്നു ലിഫ്റ്റ് കുടുങ്ങിനിന്നത്. സതീഷ് കുമാറിന്റെ കഴുത്തിനും ദേഹത്തിനുമിടയിലുള്ള ഭാഗം ലിഫ്റ്റിലെ ക്രോസ് ബാറിനും റെയിലുമിടയിൽ അകപ്പെട്ട നിലയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനംനടത്തിയ ഫയർമാൻ നിതിരാജ് പറഞ്ഞു.
പൊലീസ് പറയുന്നത്: ഇന്നലെ സാധനങ്ങൾ കൊണ്ടുപോകാൻ ലിഫ്റ്റ് പ്രവർത്തിപ്പിച്ചിരുന്നില്ല. ആളുകൾ ഇതിൽ കയറാറുമില്ല. രാവിലെ 11.30ഓടെ സ്ഥാപനത്തിലെ വനിതാജീവനക്കാരി രണ്ടാം നിലയിലെത്തിയപ്പോൾ സതീഷ് കുമാർ അവിടെ സാധനങ്ങൾ വൃത്തിയാക്കുകയായിരുന്നു. രണ്ടാം നിലയിൽനിന്ന് സാധനങ്ങളെടുക്കാൻ 11.45ന് മറ്റൊരു ജീവനക്കാരി എത്തിയപ്പോൾ സതീഷിനെ കണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ലിഫ്റ്റിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ അനുജ, മകൾ ഗൗരി കൃഷ്ണ. അസ്വഭാവിക മരണത്തിന് പേരൂർക്കട പൊലീസ് കേസെടുത്തു. 18 വർഷമായി ഇവിടത്തെ ജീവനക്കാരനാണ് സതീഷ്‌കുമാറെന്ന് കടയുടമ പ്രസാദ് കുരുവിള പറഞ്ഞു.
ലിഫ്റ്റിൽ കുടുങ്ങിയതെങ്ങനെ?
ഷീറ്റുകൊണ്ട് മറച്ച ഒരു ക്യാബിൻ പോലെയാണ് കാർഗോ ലിഫ്റ്റ് നിർമ്മിച്ചിരിക്കുന്നത്. ഇൗ ഭാഗത്ത് സി.സി ടി.വിയില്ല. സാധനങ്ങൾ മാത്രം കൊണ്ടുപോകുന്ന ലിഫ്റ്റിൽ സതീഷ് കയറാനുണ്ടായ സാഹചര്യം വ്യക്തമല്ല. വളരെ പതുക്കെയാണ് ലിഫ്റ്റ് പ്രവർത്തിക്കുന്നത്. ലിഫ്റ്റിന്റെ സ്റ്റോപ്പർ കേടായിട്ടുണ്ടോ എന്ന സംശയവും അഗ്നിശമന സേനയ്ക്കുണ്ട്. ഇത് കാരണം ലിഫ്റ്റ് പ്രതീക്ഷിച്ചിടത്ത് നിൽക്കാതിരുന്നപ്പോൾ ഇറങ്ങാൻ ശ്രമിച്ചപ്പോഴാകാം സതീഷ് ഇരുമ്പ് ബീമുകൾക്കിടയിൽ കുടുങ്ങിയതെന്നാണ് കരുതുന്നത്. സംഭവിച്ചതെന്തെന്ന് കണ്ടെത്താൻ ഇന്ന് കടയിലെത്തി വിശദ പരിശോധന നടത്തും അതിനുശേഷമെ കാര്യങ്ങൾ വ്യക്തമാകൂയെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. മതിയായ സുരക്ഷ ലിഫ്റ്റിനുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |