തിരുവനന്തപുരം: ഡിസ്റ്റിലറികൾ പൂട്ടുകയും മദ്യക്കമ്പനികൾ സപ്ളൈ നിറുത്തുകയും ചെയ്തതോടെ ബെവ്കോ മദ്യവില്പനശാലകളിലും ചെറുകിട ബാറുകളിലും ജനപ്രിയ വിദേശ മദ്യ ബ്രാൻഡുകൾ കിട്ടാനില്ല. സ്റ്റോക്കുള്ളത് വിലകൂടിയ ചുരുക്കം ബ്രാൻഡുകളും വിദേശ നിർമ്മിത മദ്യവും മാത്രം. ബിവറേജസ് കോർപ്പറേഷൻ ഗോഡൗണുകളിലെ സ്റ്റോക്കും തീർന്നു. ക്ഷാമമില്ലാത്തത് ബിയറും വൈനും മാത്രം. ഗോഡൗണുകളിൽ കെട്ടിക്കിടന്ന അത്ര ജനപ്രിയമല്ലാത്ത വിലകുറഞ്ഞ ചില ബ്രാൻഡുകൾ ബാറുകളിൽ വിൽക്കുന്നുണ്ട്. അതും വൈകാതെ തീരും. ഗ്രൂപ്പടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ബാറുകളിൽ മാത്രമാണ് വലിയ ക്ഷാമമില്ലാത്തത്. അവിടത്തെ കുടി സാധാരണക്കാരന് താങ്ങാനാവില്ല.
ഫുൾ ബോട്ടിലിന് (750 മില്ലി) 1400 രൂപയിൽ താഴെ വിലയുള്ള ഒറ്റ മദ്യവും മിക്കയിടത്തും ഇല്ല. സർക്കാർ ഉത്പന്നമായ ജവാൻ റം ഇടയ്ക്കിടെ എത്തുമെങ്കിലും നിമിഷത്തിനുള്ളിൽ തീരും.
സ്പിരിറ്റ് വില കുത്തനെ കൂടിയതോടെയാണ് കമ്പനികൾ ഉത്പാദനം കുറച്ചത്. ലിറ്ററിന് 60 രൂപയിൽ നിന്ന് 76 ആയി. ഇപ്പോഴത്തെ സാഹചര്യത്തിൽ മദ്യവില കൂട്ടുന്നതിനോട് കമ്പനികൾക്ക് താത്പര്യമില്ല. ടേൺ ഓവർ ടാക്സ് (വിറ്റുവരവ് നികുതി - 13 % ) ഒഴിവാക്കി മദ്യവില കൂട്ടാതെയും നിർമ്മാതാക്കൾക്ക് നഷ്ടം വരാതെയും പരിഹാരമുണ്ടാക്കണമെന്നാണ് കേരളത്തിലെ കമ്പനികളുടെ ആവശ്യം. ഇംപോർട്ട് ഫീസ് ( 33.75 രൂപ /കെയ്സ്) ഒഴിവാക്കണമെന്നാണ് കേരളത്തിനു പുറത്തുള്ള കമ്പനികളുടെ ആവശ്യം.
വരുമാനം കുത്തനെ ഇടിഞ്ഞു
ബെവ്കോയുടെ ഒരു ദിവസത്തെ ആകെ വില്പന 41 കോടിയിൽ നിന്ന് 30 ലെത്തി. 2021-22 സാമ്പത്തികവർഷം 14,572 കോടിയായിരുന്നു വിറ്റുവരവ്. ദിവസം 20 ലക്ഷത്തിന്റെ ശരാശരി വില്പനയുണ്ടായിരുന്ന കൊല്ലത്തെ ബെവ്കോ ഷോപ്പിൽ കഴിഞ്ഞ ദിവസത്തെ വില്പന നാല് ലക്ഷമായി.
ബെവ്കോ വാങ്ങുന്ന മദ്യത്തിന്റെ 80 ശതമാനവും കേരളത്തിലെ 13 ഡിസ്റ്റിലറികൾ വഴി ഉത്പാദിപ്പിക്കുന്ന 60 ഓളം കമ്പനികളുടേതാണ്. ബാക്കി 20 ശതമാനം സംസ്ഥാനത്തിന് പുറത്തുള്ള കമ്പനികൾ സപ്ളൈ ചെയ്യുന്നതും.
അനധികൃത ഭീഷണി
ക്ഷാമം കടുത്താൽ അനധികൃത മദ്യവും വാറ്റും സജീവമാവുമെന്നാണ് എക്സൈസിന്റെ ആശങ്ക. വ്യാപകമായിക്കൊണ്ടിരിക്കുന്ന എം.ഡി.എം.എ പോലുള്ള രാസ ലഹരിയിലേക്ക് യുവാക്കൾ വഴുതുമെന്ന ഭീതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |