റായ്പൂര്‍: സ്‌കൂളിലെ ക്ലാസ്മുറിയിലിരുന്ന് പെണ്‍കുട്ടികള്‍ സംഘം ചേര്‍ന്ന് മദ്യപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലാണ് സംഭവം. ഭട്ചാര ഗ്രാമത്തിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ഈ വര്‍ഷം ജൂലായ് മാസത്തിലാണ് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ക്ലാസിലിരുന്ന് മദ്യപിച്ചത്.
വീഡിയോ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് ജൂലായിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കിയത്. ബിയറും ശീതളപാനീയങ്ങളുമാണ് പെണ്‍കുട്ടികള്‍ ക്ലാസ്മുറിയില്‍ വച്ച് കഴിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.ആര്‍ സാഹു പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും അന്വേഷണസംഘം തിങ്കളാഴ്ച ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
വീഡിയോ ചിത്രീകരണത്തിനിടെ ഒരു തമാശയ്ക്കായി ബിയര്‍ കുപ്പികള്‍ വീശിയതാണെന്നും ബിയര്‍ കുടിച്ചില്ലെന്നുമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ പെണ്‍കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. സ്‌കൂളുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രിന്‍സിപ്പലിനും സ്ഥാപനമേധാവിക്കുമെതിരെ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നോട്ടീസ് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സംഭവ ദിവസം ഒരു കുട്ടിയുടെ പിറന്നാള്‍ ആയിരുന്നുവെന്നും ഒരു കൂട്ടം പെണ്‍കുട്ടികള്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ലാസിലിരുന്ന ബിയര്‍ കഴിച്ചതെന്നുമാണ് മറ്റുകുട്ടികള്‍ പറയുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ത്ഥി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |