തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ കഴിഞ്ഞ ദിവസത്തെ ലോകായുക്ത വിധിയിൽ നിയമക്കുരുക്കിന് പഴുതുകളെന്ന് നിയമവിദഗ്ദ്ധർ. മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിനെതിരായ പരാതി ലോകായുക്തയുടെ അന്വേഷണപരിധിയിൽ വരുമോ, പരാതി നിലനിൽക്കുന്നതാണോ എന്നീ കാര്യങ്ങളിൽ ഭിന്നാഭിപ്രായമുള്ളതിനാൽ ലോകായുക്തയുടെ പൂർണബെഞ്ചിന് വിട്ടുകൊണ്ടുള്ളതാണ് വിധി. എന്നാൽ, കേസിൽ കഴമ്പുള്ളതിനാൽ അതിന്റെ മെറിറ്റിലേക്ക് കടന്നുള്ള പരിശോധന വേണമെന്ന് 2019ൽ അന്നത്തെ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള പൂർണബെഞ്ച് വിധിച്ചിരിക്കെ, ഇനി കേസിൽ മെറിറ്റുണ്ടോയെന്ന പരിശോധന വീണ്ടും നടത്താനാവില്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. നിയമഭാഷയിൽ റെസ് ജ്യുഡിക്കേഷൻ എന്നാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. സിവിൽ നടപടിച്ചട്ടത്തിലെ സെക്‌ഷൻ 11 പ്രകാരം ഇങ്ങനെ വീണ്ടും കേൾക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടു കാര്യങ്ങളിൽ ഭിന്നാഭിപ്രായമുള്ളതിനാൽ പൂർണബെഞ്ചിന് വിടുന്നുവെന്നാണ് ലോകായുക്ത ഉത്തരവിലുള്ളത്. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിൽ രണ്ടു പേരും അതിന്റെ കാരണങ്ങളും നിയമപരമായ യുക്തിയും വിശദീകരിച്ചുകൊണ്ട് ഭിന്ന വിധികൾ എഴുതണം. അങ്ങനെ എഴുതാതിരിക്കുന്നത് കേസിലെ കക്ഷികൾക്ക് വിശദാംശങ്ങൾ അറിയാനുള്ള അവകാശം നിഷേധിക്കലാവും. പ്രത്യേകമായി രേഖപ്പെടുത്തിയ രണ്ട് ഭിന്നവിധികളും ചേർത്തുവേണം ആദ്യമായി കേസ് കേൾക്കാനിരിക്കുന്ന മൂന്നാമത്തെ ഉപലോകായുക്തയ്ക്ക് കൈമാറാൻ. ഇത് നടപടിക്രമത്തിലെ വീഴ്ചയായാണ് കരുതുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 227ാം അനുച്ഛേദപ്രകാരം കോടതിയിൽ സ്വകാര്യവ്യക്തികൾക്ക് റിട്ട് ഹർജി നൽകാം.
അതേസമയം, ഇപ്പോൾ നിലവിലില്ലാത്ത മന്ത്രിസഭയുടെ തീരുമാനത്തിനെതിരായ കേസായതിനാൽ ലോകായുക്തയുടെ പതിനാലാം വകുപ്പിന്റെ പരിധിയിൽ നിൽക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ആ മന്ത്രിസഭയുടെ തലവനായിരുന്ന മുഖ്യമന്ത്രി ഇപ്പോഴും അധികാരത്തിൽ തുടരുന്നുണ്ടെങ്കിലും മന്ത്രിസഭ നിലവിലില്ല. അപ്പോൾ തീരുമാനത്തിന്റെ ഉത്തരവാദിത്വമാർക്ക് എന്നത് നിയമപരമായ ചോദ്യമായി അവശേഷിക്കുന്നുവെന്നാണ് മറുപക്ഷം. അക്കാര്യം ഒരു വിശാലബെഞ്ച് പരിശോധിച്ച് തീരുമാനമെടുക്കട്ടെയെന്ന് വിധിക്കുന്നതിൽ തെറ്റില്ലെന്നാണ് വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |