
തിരുവനന്തപുരം: പാചകവാതക ക്ഷാമം ക്ഷേത്രങ്ങളെയും പ്രതിസന്ധിയിലാക്കി. അന്നദാനം, പായസം, ഉണ്ണിയപ്പം വഴിപാടുകൾ പരിമിതപ്പെടുത്തേണ്ടി വരുമെന്ന് ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ ദേവസ്വം ബോർഡിനെ അറിയിച്ചു. പാചകവാതക ക്ഷാമം നീണ്ടാൽ ശബരിമലയെ ഉൾപ്പെടെ ബാധിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 26 മഹാക്ഷേത്രങ്ങളിലും പാചകവാതകം ഉപയോഗിച്ചാണ് വഴിപാട് തയാറാക്കുന്നത്. തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിലാണ് പ്രതിസന്ധി രൂക്ഷം. എല്ലാ ദിവസവും ബലിതർപ്പണത്തിനായി ചോറ് തയാറാക്കാൻ 100 കിലോ അരിയും അന്നദാനത്തിന് 75 കിലോ അരിയും ഉപയോഗിക്കുന്നു. ദിവസവും 15 കിലോ അരിയുടെ പായസം തയാറാക്കി വിൽക്കുന്നുണ്ട്. പാചകവാതകം ലഭിക്കാതായതോടെ വിറകടുപ്പ് ഉപയോഗിക്കാൻ തീരുമാനിച്ചെങ്കിലും ഇത്രയും വഴിപാടുണ്ടാക്കാൻ പരിമിതിയുള്ളതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.
ഏറ്റുമാനൂർ, മലയാലപ്പുഴ, കൊട്ടാരക്കര തുടങ്ങിയ മറ്റു മഹാക്ഷേത്രങ്ങളിലും ഉണ്ണിയപ്പം ഉൾപ്പെടെയുള്ള വഴിപാടുകളും അന്നദാനവും പരിമിതപ്പെടുത്തേണ്ട സാഹചര്യമാണ്. മിക്കക്ഷേത്രങ്ങളിലും തിടപ്പള്ളിയോട് ചേർന്ന് വിറകടുപ്പ് സ്ഥാപിക്കാനാകില്ല. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ 9 അടുപ്പുകളുള്ളതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിറക് ഉപയോഗിക്കുന്നത്. പാചകവാതക ക്ഷാമം പമ്പ, നിലയ്ക്കൽ ക്ഷേത്രങ്ങളെയും ബാധിക്കും.
മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഡീസൽ ഉപയോഗിച്ചുള്ള സ്റ്റീമറാണ് ശബരിമലയിൽ ഉപയോഗിക്കുന്നത്. എന്നാൽ ശബരിമലയിലെ ഹോട്ടലുകളുടെ പ്രവർത്തനം പൂർണമായും പാചകവാതകത്തിലാണ്. ശബരിമലയിലും പമ്പയിലും വിറകടുപ്പ് വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്. ക്ഷാമം തുടർന്നാൽ ശബരിമലയിലെ കടകളും പമ്പാക്ഷേത്രവും പ്രതിസന്ധിയിലാകും.
ഉത്സവത്തിനായി മാർച്ച് 22ന് വീണ്ടും ശബരിമലനടതുറക്കും. മാസ പൂജയ്ക്കായി 60000 പേരും ഉത്സവ കാലത്ത് ദിവസവും ഒരു ലക്ഷത്തോളം പേരും ദർശനത്തിനെത്തും. ഇന്നു മുതൽ ഭക്തർ എത്തുന്നതോടെ സന്നിധാന പ്രദേശത്ത് കടകളില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും.
ഗ്യാസ്: സർക്കാരും കൈവിട്ടു,
ഹോട്ടലുകൾ പ്രതിഷേധത്തിലേക്ക്
സ്വന്തം ലേഖകൻ
കൊച്ചി: ഹോട്ടലുകൾക്ക് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാരും കൈമലർത്തി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലിന്റെ നേതൃത്വത്തിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
80 ശതമാനത്തിലേറെ ഹോട്ടലുകളും അടച്ചതും മറ്റിടങ്ങളിൽ നാമമാത്ര വിഭവങ്ങളാക്കിയതും ഭാരവാഹികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തൊഴിലാളികളുടെ പ്രതിസന്ധികൾ ഉൾപ്പെടെ വിവരിക്കുന്ന നിവേദനവും കൈമാറി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഇടപെടാനാകില്ലെന്നറിയിച്ച് നിവേദനം ചീഫ് സെക്രട്ടറിക്ക് കൈമാറി. സംസ്ഥാന സർക്കാരിനു മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് ചീഫ് സെക്രട്ടറിയും അറിയിച്ചെന്ന് ഭാരവാഹികൾ കേരളകൗമുദിയോട് പറഞ്ഞു.
ഹോട്ടൽ, റസ്റ്റോറന്റ് മേഖലകൾ കൊവിഡ് കാലത്തിനു സമാനമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പരസ്യപ്രതിഷേധം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കുമെന്ന് ജി. ജയപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |