
എല്‍.പി.ജിക്ക് ബദലായി ഉപയോഗിക്കാം
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്ക് പാചകവാതകത്തിന് പകരം എഥനോള്‍ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനാലാണ് പുതിയ ആലോചന.
രാജ്യത്ത് ഡിസ്റ്റിലറികളുടെ കൈവശം മിച്ചമുള്ള 1000 കോടി ലിറ്റര്‍ എഥനോള്‍ പാചക ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ധവളപത്രം ഉടന്‍ മന്ത്രിതല സമിതിക്ക് സമര്‍പ്പിക്കും.
ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ അധിക ഉപഭോഗമുള്ള മേഖലകളില്‍ എഥനോള്‍ അവതരിപ്പിച്ചാല്‍ ഊര്‍ജ സുരക്ഷ ഉറപ്പാക്കാനാകും. എല്‍.പി.ജി ഇറക്കുമതിയിലെ അമിത ആശ്രയത്വം ഒഴിവാക്കാനുമാകും.
പെട്രോളിയം, റോഡ് ഗതാഗതം, ഘനവ്യവസായം, ഭക്ഷ്യം എന്നീ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയാണ് എഥനോള്‍ നയം രൂപീകരിക്കുക. വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
എഥനോള്‍ ഉത്പാദനം
രാജ്യത്ത് എഥനോള്‍ ഉത്പാദനശേഷി 2000 കോടി ലിറ്ററായി ഉയര്‍ന്നു. പെട്രോളില്‍ 20% എഥനോള്‍ കലര്‍ത്തണമെന്ന നിബന്ധന പാലിച്ചാലും 1,000 കോടി ലിറ്റര്‍ മിച്ചമുണ്ടെന്നാണ് കണക്കുകള്‍. സമീപകാലത്ത് 40,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിലുണ്ടായത്. ചോളം, നെല്ല്, കരിമ്പ് എന്നിവയില്‍ നിന്ന് നിര്‍മ്മിക്കുന്ന എഥനോളിന്റെ പ്രചാരം കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും കരുത്താകും.
ഇന്ധന ചെലവില്‍ ലാഭം
വാണിജ്യ എല്‍.പി.ജി കിലോ 103 രൂപ വിലവരുമ്പോള്‍ ജലാംശമുള്ള ഹൈഡ്രസ് എഥനോളിന് 70 രൂപ മാത്രമാണ് ചെലവ്.
എല്‍.പി.ജിക്ക് 12,000 കലോറി ലഭിക്കുമ്പോള്‍ എഥനോളിന് 7,100 കലോറിയേ ലഭിക്കൂ എന്നതാണ് പരിമിതി. അതിനാല്‍ കൂടുതല്‍ അളവില്‍ എഥനോള്‍ ഉപയോഗിക്കേണ്ടി വരുമെങ്കിലും പരിസ്ഥിതി സൗഹൃദമാണെന്നതും നേട്ടമാണ്.
നേട്ടങ്ങള്‍
1. എല്‍.പി.ജി ഇറക്കുമതി ആശ്രയത്വം കുറയ്ക്കാം
2. കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കാം
3. കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭ്യമാകും
4. എഥനോള്‍ ഉത്പാദനത്തില്‍ അധിക നിക്ഷേപമെത്തും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |