കൊച്ചി: കാട് നശിച്ചാൽ നാടു നശിക്കുമെന്ന് മലയാളികളെ പഠിപ്പിച്ച പ്രൊഫ. എം.കെ. പ്രസാദ് (89) പ്രകൃതിയിലേക്ക് മടങ്ങി. ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അന്ത്യം. സംസ്കാരം നടത്തി. കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ജനുവരി 9 മുതൽ ചികിത്സയിലായിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന പ്രസിഡന്റ്, കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ, എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡംഗം, യു.എൻ മില്ലെനിയം ഇക്കോസിസ്റ്റം അസസ്‌മെന്റ് ബോർഡംഗം, വി.എസ് സർക്കാരിന്റെ കാലത്ത് ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
1970ൽ പാലക്കാട്ടെ സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരായ സമരത്തിലൂടെയാണ് പരിസ്ഥിതി ബോധവത്കരണവുമായി ബന്ധപ്പെട്ട് എം.കെ. പ്രസാദ് കേരളത്തിൽ സുപരിചിതനായത്. സുഗതകുമാരിയുടെയും പ്രസാദിന്റെയും നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായാണ് പദ്ധതി ഉപേക്ഷിച്ച് അവിടം ദേശീയോദ്യാനമായി മാറ്റിയത്. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. പരിസ്ഥിതി സംബന്ധമായ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. പ്രൊഫ. കൃഷ്ണപ്രസാദുമായി ചേർന്നെഴുതി 2018 മേയിൽ പ്രസിദ്ധീകരിച്ച 'നമ്മുടെ ഔഷധസസ്യങ്ങൾ' ആണ് അവസാന രചന. ജൈവ ഉത്പന്നങ്ങൾ തയ്യാറാക്കുന്ന വനിതകളുടെ സംരംഭമായ ആലപ്പുഴ മാരാരി സൊസൈറ്റിയുടെ ഉപദേശകനായി പ്രവർത്തിച്ചുവരികയായിരുന്നു.
സഹോദരൻ അയ്യപ്പനൊപ്പം ചെറായിയിൽ പന്തിഭോജനം നടത്തിയ പരേതനായ പെരുമന മറ്റപ്പിള്ളി കോരു വൈദ്യരുടെ അഞ്ച് മക്കളിൽ രണ്ടാമനാണ് എം.കെ. പ്രസാദ്. പരേതയായ ദേവകിയാണ് മാതാവ്. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം അദ്ധ്യാപകനായി. 30 വർഷം വിവിധ കോളേജുകളിൽ പ്രവർത്തിച്ചു. ഇതിനിടെ പ്രൊഫ. ഷേർളി ചന്ദ്രനെ പ്രണയിച്ച് ജീവിതസഖിയാക്കി. മഹാരാജാസ് കോളേജ് റിട്ട. പ്രിൻസിപ്പലാണ് ഷേർളി. മക്കൾ: അഞ്ജന പ്രസാദ് (സൂററ്റ്), അമൽ പ്രസാദ് (ജനറൽ മാനേജർ, ആരാംകോ, സൗദി അറേബ്യ). മരുമക്കൾ: സുനിൽ (എസ്സാർ പെട്രോകെമിക്കൽസ്, സൂററ്റ്), സോണിയ അമൽ (സൗദി അറേബ്യ). മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിനോയ് വിശ്വം എം.പി തുടങ്ങിയവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |