തിരുവനന്തപുരം: ക്രമസമാധാനപാലത്തിന് കേരള പൊലീസ് മതിയെന്നും എന്നാൽ വിഴിഞ്ഞം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസേന വരുന്നതിനെ എതിർക്കേണ്ട കാര്യം സർക്കാരിനില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ കേന്ദ്രസേനയുടെ സേവനം കിട്ടുന്നുണ്ട് . ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ വിഷയമാണ്. നല്ല സംയമനത്തോടെ പൊലീസ് ക്രമസമാധാന പാലനം നടത്തുന്നുണ്ട്. വിഴിഞ്ഞത്ത് ആയുധമേന്തി നടത്തിയ ആസൂത്രിത കലാപത്തിന് പിന്നിൽ ഗൂഢാലോചനയും വർഗീയതയുമാണ്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ സർക്കാർ വഴങ്ങില്ല. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കും.
താനിട്ടിരിക്കുന്ന മേൽവസ്ത്രത്തിന് പോലും വില കല്പിക്കാതെയാണ് ഒരു വൈദികൻ സംസ്ഥാനത്തെ മന്ത്രിക്കെതിരെ വർഗീയ പരാമർശം നടത്തിയത്. അദ്ദേഹത്തിന്റെ വികൃതമനസാണ് അതിന് പിന്നിൽ. അല്ലാതെ നാവ്പിഴവല്ല. ജനങ്ങൾക്ക് മുന്നിൽ ഇതൊന്നും വിലപ്പോവില്ലെന്നും വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ വ്യക്തമാക്കി.
ഭാവിവികസനത്തിനുള്ള പദ്ധതി
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട സമരമാണ് ആദ്യം നടന്നത്. ജനാധിപത്യപരമായ സമരങ്ങൾക്ക് സി.പി.എം എതിരല്ല. സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറും അംഗീകരിച്ചു. എന്നാൽ വിഴിഞ്ഞത്തെ നിർമാണ ജോലികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം സർക്കാരിന് അംഗീകരിക്കാനാവില്ല. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് നിർണായകമാണ് പദ്ധതി. 50,000 കോടിയുടെ നിക്ഷേപ സാദ്ധ്യതയാണുള്ളത്. ചർച്ചയ്ക്ക് വിളിക്കുമ്പോൾ എല്ലാം സമ്മതിച്ച് പോവുക, എന്നിട്ട് സമരം ചെയ്യുക എന്നരീതിയോട് യോജിക്കാനാവില്ല.
ഓലപ്പാമ്പ് വേണ്ട
സംസ്ഥാന സർക്കാരിനെ പിരിച്ചു വിടുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും വിമോചന സമരത്തിനിറങ്ങുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പറയുന്നു. രണ്ട് മുദ്രാവാക്യങ്ങളും ഒന്നാണ്. ഓലപ്പാമ്പു കാട്ടി ഭീഷണിപ്പെടുത്തിയാൽ വഴങ്ങാൻ ഇവിടാരുമില്ല. ആർ.എസ്.എസ് -ബി.ജെ.പി അജണ്ട നടപ്പാക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണ് ഗവർണറെ. വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണം നടപ്പാക്കാൻ ഗവർണർ ശ്രമിക്കുന്നതും ഇതിനാലാണ്.
വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യും. കുറ്റം ചെയ്തിട്ടുള്ള എല്ലാവരും കേസിൽ പ്രതികളാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |