പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 55-ാം സാക്ഷിയായ ബിനു, 56-ാം സാക്ഷി മുഹമ്മദ് ജാസിം എന്നിവർ ഇന്നലെ കൂറുമാറി. ശ്രീരാഗ് എന്ന ബേക്കറിയിലെ സി.സി ടി.വി ദൃശ്യം പിടിച്ചെടുത്തപ്പോൾ പൊലീസ് തയ്യാറാക്കിയ മഹ്സറിൽ ഒപ്പിട്ടയാളാണ് ബിനു. വിചാരണയ്ക്കിടെ മഹ്സറിൽ ഒപ്പിട്ടത് താനല്ലെന്ന് ബിനു കോടതിയെ അറിയിച്ചിരുന്നു. ബേക്കറി ഉടമകളും കേസിലെ പ്രതികളുമായ ഹരീഷ്, ബിജു എന്നിവരുടെ സഹോദരനാണ് ബിനു. മഹ്സറിൽ ഒപ്പിട്ടത് വായിച്ചു നോക്കാതെയാണെന്നായിരുന്നു മുഹമ്മദ് ജാസിം വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചത്. രണ്ട് സാക്ഷികൾ കൂടി മൊഴിമാറ്റിയതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം 24 ആയി. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്. അതേസമയം, നേരത്തെ വിചാരണയ്ക്കിടെ കൂറുമാറിയ ഇരുപത്തിയാറാം സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് കോടതി 24ലേക്ക് മാറ്റി.സുനിൽ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ വീണ്ടും വിസ്തരിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |