മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ നിർണായക തെളിവായ സാക്ഷി സുനിൽ കുമാർ ഉൾപ്പെടുന്ന സി.സി. ടിവി ദൃശ്യങ്ങൾ വിചാരണയ്ക്കിടെ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ലാപ് ടോപ്പിലേക്ക് പകർത്തിയ പൊലീസുകാരനെ കോടതി ശാസിച്ചു. ലാപ് ടോപ്പ് പിടിച്ചെടുത്തു. ഐ.ടി സെല്ലിൽ നിന്നും ആളെ എത്തിച്ചശേഷം മാത്രം ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ മതിയെന്ന് ജില്ലാ സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എം.രതീഷ്‌കുമാർ നിർദ്ദേശിച്ചു. ഇന്നലെ കേസിന്റെ വിചാരണയ്ക്കിടെയാണ് നാടകീയ രംഗങ്ങൾ.
കേസിലെ സാക്ഷിയായ സുനിൽ കുമാർ ഉൾപ്പെട്ട ആനവായൂരിലേയും പൊന്നിയമ്മാൾ ഗുരുകുലത്തിലേയും സിസി ടി.വി ദൃശ്യങ്ങൾ വിചാരണയ്ക്കിടെ പ്രദർശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തുടർന്ന് കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് പെൻഡ്രൈവ് കൈമാറി. അതിനിടെയാണ് ദൃശ്യങ്ങൾ ലാപ് ടോപ്പിലേക്ക് പകർത്തിയത്. സുനിലിന്റെ അഭിഭാഷകൻ ഇത് ചോദ്യം ചെയ്തിനെത്തുടർന്നാണ് പൊലീസുകാരനെ കോടതി ശാസിച്ചത്.
സംഭവത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതി നടപടികൾ സുതാര്യമാണെന്നും ഇത്തരംകാര്യങ്ങൾ പ്രോസിക്യൂഷൻ ശ്രദ്ധിക്കാതെ പോകുന്നത് കോടതിക്കുതന്നെ തെളിവുകളെ അവിശ്വസിക്കേണ്ട സ്ഥിതിയിലെത്തിക്കുമെന്നും അമർഷമുണ്ടെന്നും ജഡ്ജി സ്‌പെഷ്യൽ പ്രോസിക്യൂട്ടറോട് വാക്കാൽ പറഞ്ഞു. കൂറുമാറിയ സാക്ഷി സുനിലിനെതിരെ നടപടി വേണമെന്ന ഹർജി മൂന്നിലേക്ക് മാറ്റി.
ഇന്നലെ സാക്ഷികളായ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ചർ സുമേഷ്, നഴ്സിംഗ് അസിസ്റ്റന്റ് നിജാമുദ്ദീൻ എന്നിവരെ വിസ്തരിച്ചു. ഇരുവരും പൊലീസിന് കൊടുത്ത മൊഴിയിൽ ഉറച്ചു നിന്നു. മറ്റൊരു സാക്ഷിയായ അബ്ദുൽ ലത്തീഫ് ആശുപത്രിയിലായതിനാൽ ഹാജരായില്ല. പോസ്റ്റുമോർട്ടം ചെയ്ത ഡോ.ബൽറാമിന്റെ വിചാരണ മാറ്റിവച്ചു. മറ്റൊരു സാക്ഷിയായ സിന്ധുഷയെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |