തിരുവനന്തപുരം: നികുതി വർദ്ധനയ്‌ക്കെതിരെ മഹിളാ കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. കെ. മുരളീധരൻ എം.പി മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങളുണ്ടായത്. ഉലക്കയുമായാണ് പ്രവർത്തകരെത്തിയത്. തുടർന്ന് ജെബി മേത്തർ എം.പി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ലക്ഷ്മി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുട്ടത്തറ ലീന എന്നിവരുടെ നേതൃത്വത്തിൽ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചു.
ഗേറ്റിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പുരുഷ പൊലീസ് പിടിച്ചുമാറ്റാൻ നോക്കിയെന്നാരോപിച്ച് സമരക്കാരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രവർത്തകർ വീണ്ടും ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കിടയിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുട്ടത്തറ ലീനയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിന് ശേഷം പൊലീസെത്തി അനുനയിപ്പിച്ചതോടെ മഹിളാ കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞുപോയി. മാർച്ചിൽ മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |