മമ്മൂക്കയ്‌ക്ക് എഴുപതാം പിറന്നാൾ. അതേ സൗന്ദര്യം, അതേ അഭിനയം, ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മമ്മൂക്ക ഇപ്പോഴും യൗവ്വനത്തിലാണ്. നിത്യയൗവ്വനം എന്നൊക്കെ പറയില്ലേ. അതുതന്നെ. ഒരു പതിനെട്ട് വയസുകാരന്റെ ഉണർവും ഉൗർജ്ജവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഓരോ കഥാപാത്രത്തെയും തന്നിലേക്കടുപ്പിക്കുന്നതിൽ അദ്ദേഹത്തിന് തനതായ ഒരു ശൈലിയുണ്ട്. ഒരു പുതിയ അഭിനേതാവായി എന്നും സ്വയം നവീകരിക്കാൻ മമ്മൂക്ക ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഒരു അഭിനേതാവെന്ന നിലയിൽ നമുക്ക് സ്വയം പഠിക്കാൻ ഒരുപാടുണ്ടെന്നും ഏതൊക്കെ രീതിയിൽ സിനിമയെ മനസിലാക്കുന്നതിലാണ് ശ്രദ്ധകൊടുക്കേണ്ടതെന്നുമൊക്കെ മമ്മൂക്കയ്ക്കൊപ്പമുള്ളപ്പോൾ കൂടുതൽ തിരിച്ചറിയാൻ സാധിച്ചു.
ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നയാളാണ് മമ്മൂക്ക. ഇന്നത്തെക്കാലത്ത് ചെറിയൊരു പ്രശ്‌നം വന്നാൽതന്നെ എല്ലാവരും മാനസികമായി തകർന്നുപോകും. പക്ഷേ പലവിധ അനുഭവങ്ങളിലൂടെ കടന്നുപോയവർക്ക് ചെറിയ പ്രശ്‌നങ്ങളെയൊന്നും വലുതായിക്കാണാൻ കഴിയില്ല. ലൊക്കേഷനിലെ ചെറിയ തമാശകൾ വരെ ആസ്വദിക്കുകയും ചെറിയ കാര്യങ്ങളിൽപോലും ഏറെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ആളാണ്.
ഇന്നും മമ്മൂക്കയുടെ സിനിമകൾ ഞാൻ കാണാറുണ്ട്. ദി പ്രീസ്റ്റ്, വൺ തുടങ്ങിയ സിനിമകളെല്ലാം കണ്ടു. അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂക്ക ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ സീനിലും മമ്മൂട്ടി മാജിക്ക് നിറഞ്ഞുനിൽക്കുന്നു. മമ്മൂക്ക എന്നും എന്റെ നല്ല ഒരു സുഹൃത്താണ്. സിനിമയെക്കുറിച്ചാണ് ഞങ്ങൾ കൂടുതലും സംസാരിച്ചിരുന്നത്. സത്യസന്ധത അദ്ദേഹത്തിന്റെ കൈമുതലാണ്. എന്തു കാര്യത്തിലും സത്യസന്ധമായ ഇടപെടലുകളാണ് മമ്മൂക്കയുടെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. ഏതു ഘട്ടത്തിലും, നമ്മെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെങ്കിൽപ്പോലും അദ്ദേഹം ഒന്നും വെറുതെ പറയില്ല. മനസ് തുറന്നുള്ള സംസാരമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഞാൻ കണ്ട മമ്മൂക്ക അന്നും ഇന്നും ഒരുപോലെ തന്നെ. ഒരു മാറ്റവും വന്നിട്ടില്ല. ബിഗ്‌സ്‌ക്രീനിൽ ഇന്നും തലയുയർത്തിയുള്ള മമ്മൂക്കയുടെ നിൽപ്പ് അഭിമാനം തരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |