തിരുവനന്തപുരം: ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണ വിലയും കൂട്ടി. റേഷൻകടകളിൽ ലിറ്ററിന് 47 രൂപയായിരുന്നത് 55 ആയി. ആദ്യമായാണ് ഇത്രയും തുക ഒരുമിച്ച് വർദ്ധിപ്പിക്കുന്നത്. 2020 മേയിൽ 19 രൂപയായിരുന്നു. പുതുക്കിയ നിരക്ക് നവംബർ ഒന്നു മുതൽ നിലവിൽ വന്നു.
45.79 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഡീലർ കമ്മീഷൻ ട്രാൻസ്‌പോർട്ടേഷൻ നിരക്ക്, കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജി.എസ്.ടി നികുതി (രണ്ടര ശതമാനം വീതം), ഹോൾ സെയിൽ ഡീലർമാർ നൽകേണ്ട നികുതി, റേഷൻ കടക്കാരുടെ കമ്മീഷൻ എന്നിവ ഉൾപ്പെടെ ജനങ്ങളിലെത്തുമ്പോൾ 55 രൂപയാകും.
മണ്ണെണ്ണ ക്വാട്ട
സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ ക്വാട്ട ഏപ്രിലിൽ കേന്ദ്ര സർക്കാർ 30% വെട്ടിക്കുറച്ചിരുന്നു. മാർച്ച് വരെ വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് നാല് ലിറ്റർ വീതവും, വൈദ്യുതീകരിച്ചവർക്ക് അരലിറ്റർ വീതവും പ്രതിമാസം നൽകിയിരുന്നു. അളവ് കുറഞ്ഞതോടെ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് മൂന്ന് മാസത്തിൽ ഒരു ലിറ്റർ വീതവും, നീല, വെളള കാർഡുകാർക്ക് അര ലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത എല്ലാ കാർഡുകൾക്കും മൂന്ന് മാസത്തിൽ എട്ടു ലിറ്റർ വീതവുമായി ക്രമീകരിച്ചു.
പെട്രോളിന് 36 പൈസ കൂട്ടി
തുടർച്ചയായ ഏഴാം ദിവസവും പെട്രോൾവില കൂട്ടി. തിരുവനന്തപുരത്ത് ഇന്നലെ 36 പൈസ ഉയർന്ന് വില 112.43 രൂപയായി. ഡീസൽ വിലയിൽ മാറ്റമില്ല; 105.85 രൂപ. ഏഴുദിവസത്തിനിടെ പെട്രോളിന് കൂടിയത് 2.59 രൂപ. ഡീസലിന് ആറുദിവസങ്ങളിലായി 2.34 രൂപയും വർദ്ധിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |