ചങ്ങനാശേരി : നിലപാടുകളിലെ കാർക്കശ്യവും, എളിമയാർന്ന പ്രവർത്തനവും കൊണ്ട് ശ്രദ്ധേയനായ കത്തോലിക്കാ സഭയിലെ ഇടയശ്രേഷ്ഠൻ, ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു. 93 വയസായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.17 ഓടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ആർച്ച് ബിഷപ്പായിരുന്ന കാലത്ത് സിറോ മലബാർ സഭയെ ആത്മീയ, വിദ്യാഭ്യാസ,യുവജന, ആരോഗ്യ, ജീവകാരുണ്യ മേഖലകളിൽ നിരവധി നേട്ടങ്ങളിലേക്ക് അദ്ദേഹം നയിച്ചു.
ചങ്ങനാശേരി കുറുമ്പനാടം പവ്വത്തിൽ കുടുംബത്തിൽ 1930 ആഗസ്റ്റ് 14 നാണ് ജനനം. 1962 ഒക്ടോബർ 3ന് പൗരോഹിത്യം സ്വീകരിച്ചു. 1964ൽ എസ്.ബി കോളേജിൽ അദ്ധ്യാപകനായി. 1972 ഫെബ്രുവരി 13 ന് റോമിൽ വച്ച് ജോൺ പോൾ ആറാമൻ മാർപാപ്പയിൽ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാനായി. 1977ൽ കാഞ്ഞിരപ്പള്ളി മെത്രാനായി. 1985 നവംബർ അഞ്ചിന് ചങ്ങനാശേരി ആർച്ച് ബിഷപ്പായി. പ്രായാധിക്യത്തെ തുടർന്ന് 2007 മാർച്ച് 19 ന് ഔദ്യോഗിക പദവികളിൽ നിന്ന് വിരമിച്ചു. ആർച്ച് ബിഷപ്പ് ഇമെരിറ്റസ് ആയ അദ്ദേഹം തുടർന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഹൗസിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ആറിന് ഭൗതിക ശരീരം ചങ്ങനാശേരി ആർച്ച് ബിഷപ്പ് ഹൗസിൽ എത്തിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ ഒൻപതോടെ വിലാപയാത്രയായി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ കൊണ്ടു വരും. കബറടക്കം ബുധനാഴ്ച രാവിലെ 10.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രോപ്പൊലീത്തൻ പള്ളിയിൽ നടക്കും. സിറോ മലബാർ സഭ മേജർ അർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
വലിയ പണ്ഡിതൻ, മികച്ച നേതാവ്
ചങ്ങനാശ്ശേരി: സഭാവിജ്ഞാനത്തിലെ പാണ്ഡിത്യം കൈമുതലാക്കി വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ച മാർ ജോസഫ് പൗവ്വത്തിലിന്റെ വിദ്യാഭ്യാസം പുളിങ്കുന്ന് ഹോളി ഫാമിലി എൽ.പി സ്‌കൂൾ, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹൈസ്‌കൂൾ, ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂൾ, എസ്.ബി കോളജ് എന്നിവിടങ്ങളിലായിരുന്നു. 1993 മുതൽ 1996 വരെ ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സി.ബി.സി.ഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) അദ്ധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |