6 മാസത്തിനകം കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കും
തിരുവനന്തപുരം: കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് തുറമുഖ അനുബന്ധ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മാരിടൈം ബോർഡ്. നിയമ പ്രശ്‌നങ്ങളുണ്ടായില്ലെങ്കിൽ ആറുമാസത്തിനകം കൈയ്യേറ്രങ്ങൾ ഒഴിപ്പിക്കുമെന്ന് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള കേരളകൗമുദിയോട് പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും വ്യവസായങ്ങൾ ആരംഭിക്കുക. സംസ്ഥാനത്തെ 17 ചെറുകിട തുറമുഖങ്ങളാണ് മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ളത്. ഇവയുടെ അധീനതയിലുള്ള ഏക്കറുകണക്കിന് ഭൂമി സ്വകാര്യവ്യക്തികളും ഏജൻസികളും തദ്ദേശസ്ഥാപനങ്ങളും അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഒട്ടേറെ തവണ നോട്ടീസ് നൽകിയിട്ടും പലയിടത്തും ഭൂമി വിട്ടുകിട്ടിയില്ല. വിഴിഞ്ഞം മുതൽ മഞ്ചേശ്വരം വരെയുള്ള തുറമുഖ ഭൂമി അളന്ന് തിട്ടപ്പെടുത്താനും സർവേക്കല്ലുകൾ സ്ഥാപിച്ച് അതിർത്തി നിർണയിക്കാനും ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കും. റവന്യൂവകുപ്പിൽ നിന്ന് വിരമിച്ച ഉന്നതഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും യൂണിറ്റ് പ്രവർത്തിക്കുക.
2020 മുതൽ 300 ജീവനക്കാർക്ക് ബോർഡിന്റെ വരുമാനത്തിൽ നിന്നാണ് ശമ്പളം നൽകുന്നത്. ബോർഡിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ സാങ്കേതിക വൈദഗ്ദ്ധ്യമുളള ജീവനക്കാരെ ഇനിയും ആവശ്യമുണ്ട്. തുറമുഖഭൂമിയിൽ നടത്തുന്ന വ്യവസായങ്ങളുടെ വരുമാനം പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് വേതനം നൽകുന്നതിന് ഉപയോഗിക്കാനാകുമെന്നും ബോർഡിന് വൻ ലാഭമുണ്ടാകുമെന്നുമാണ് കണക്കുകൂട്ടൽ.
വരും സംരംഭങ്ങൾ
കോൾഡ് സ്റ്രോറേജ്
ബോട്ട് റിപ്പയറിംഗ്
ഷിപ്പ് ബിൽഡിംഗ്
ബങ്കറിംഗ് യൂണിറ്റുകൾ
മത്സ്യസംസ്‌കരണ യൂണിറ്റുകൾ
കൂടുതൽ സ്വതന്ത്രമാകും
മാരിടൈം ബോർഡ് സ്വതന്ത്രസ്ഥാപനമാണെങ്കിലും ചെറിയ കാര്യങ്ങൾക്ക് പോലും നിയമക്കുരുക്ക് കാരണം സർക്കാർ അനുമതിക്കായി കാത്തിരിക്കണം. നിർണായക തീരുമാനങ്ങളെടുക്കാൻ ഇത് കാലതാമസമുണ്ടാക്കുന്നുവെന്നും മാരിടൈം നിയമങ്ങൾ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ബോർഡ് നൽകിയ കത്തിൽ ധനവകുപ്പ് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. തുറമുഖ-നിയമ വകുപ്പുകൾ ബോർഡിന്റെ തീരുമാനം അംഗീകരിച്ചെങ്കിലും ധനവകുപ്പിൽ 8 മാസമായി ഫയൽ അടയിരിക്കുകയാണ്.
ഇടത്തരം സംരംഭങ്ങൾ ആരംഭിച്ച് ബോർഡിനെ കൂടുതൽ ലാഭത്തിലാക്കുകയാണ് ലക്ഷ്യം. തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിരവധിയുണ്ട്. അവ കൂടി കണക്കിലെടുത്താകും മുന്നോട്ടുളള നീക്കം.
എൻ.എസ്. പിള്ള, മാരിടൈം
ബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |