SignIn
Kerala Kaumudi Online
Thursday, 19 September 2024 5.00 AM IST

സഹകരണ സംഘത്തിലെ നിയമനത്തിന് ആനാവൂരിന്റെ നിർദ്ദേശം

Increase Font Size Decrease Font Size Print Page
mayor-issue

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ, തിരുവനന്തപുരം തൈക്കാട്ടെ ജില്ലാ മെർക്കന്റയിൽ സഹകരണ സംഘത്തിൽ നിയമിക്കപ്പെടേണ്ടവരുടെ പേര് നിർദ്ദേശിച്ചുള്ള ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കത്ത് പുറത്തായത് സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി.

കോർപ്പറേഷനിൽ കരാർ നിയമനത്തിന് പാർട്ടി പട്ടിക തേടി ആനാവൂരിനാണ് മേയർ എഴുതിയതെന്ന പേരിലുള്ള കത്ത് പ്രചരിച്ചത്. എന്നാൽ, ഇന്നലെ പുറത്തുവന്ന കത്തിൽ ആനാവൂരാണ് സഹകരണ സംഘം സെക്രട്ടറി ബാബുജാന് ജൂനിയർ ക്ളർക്ക്, ഡ്രൈവർ തസ്തികകളിൽ മൂന്നുപേർക്ക് നിയമന നിർദ്ദേശം നൽകിയിരിക്കുന്നത്. അറ്റൻഡർ വിഭാഗത്തിൽ ഇപ്പോൾ നിയമനം നടത്തേണ്ടതില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആനാവൂരിന്റെ പേരും ഒപ്പും കത്തിലുണ്ട്. 2021 ജൂലായ് 21ലേതാണ് കത്ത്.

സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണിത്. സഖാവേ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ മഞ്ജു വി.എസിനെയും കിരൺ ജെ.എസിനെയും ഡ്രൈവർ വിഭാഗത്തിൽ ഷിബിൻരാജ് ആർ.എസിനെയും നിയമിക്കണമെന്നാണ് ആനാവൂർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർ അതതു തസ്തികകളിൽ നിലവിൽ മെർക്കന്റയിൽ സഹകരണ സംഘത്തിൽ ജോലി ചെയ്യുന്നുണ്ട്.

റിക്രൂട്ട്‌മെന്റ് ഏജൻസി വഴി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് ഈ തസ്തികകളിലേക്ക് നിയമനം നടത്തേണ്ടത്. എന്നാൽ, ഈ നിയമനങ്ങൾ കത്ത് പുറത്തുവന്നതോടെ വിവാദത്തിലായിട്ടുണ്ട്.

കത്ത് നൽകിയെന്ന് ആനാവൂർ,

കിട്ടിയിട്ടില്ലെന്ന് പ്രസിഡന്റ്

നിയമനത്തിന് കത്ത് നൽകിയിട്ടുണ്ടെന്ന് ആനാവൂർ നാഗപ്പൻ സ്ഥിരീകരിച്ചു. കത്ത് നൽകിയതിൽ എന്താണ് തെറ്റ്. വിവാദമാക്കേണ്ട കാര്യമില്ല. അറ്റൻഡർ നിയമനം വേണ്ടെന്ന് പറഞ്ഞത് സംഘത്തിന്റെ ബാദ്ധ്യത കണക്കിലെടുത്താണെന്നും ആനാവൂർ പറഞ്ഞു. എന്നാൽ ആനാവൂരിന്റെ കത്ത് കിട്ടിയിട്ടില്ലെന്നും ജോലി ലഭിച്ചവരെല്ലാം പരീക്ഷ പാസായവരാണെന്നും സഹകരണ സംഘം പ്രസിഡന്റ് വി.പാപ്പച്ചൻ പ്രതികരിച്ചു.

 യു.ഡി.എഫും വെട്ടിൽ

ഉമ്മൻചാണ്ടിക്കാലത്തെ

39 ശുപാർശക്കത്തുകൾ പുറത്ത്

യു.ഡി.എഫ് ഭരണകാലത്ത് പബ്ളിക് പ്രോസിക്യൂട്ടർ/ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഉൾപ്പെടെ നേതാക്കൾ രണ്ടുമാസത്തിനിടെ നൽകിയ 39 ശുപാർശക്കത്തുകൾ പുറത്തായത് യു.ഡി.എഫിനെയും വെട്ടിലാക്കി. കോർപ്പറേഷൻ കത്തുവിവാദത്തിൽ മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരപരമ്പര നടത്തുന്നതിനിടെയാണ് ഈ കത്തുകൾ പുറത്തായത്.

കെ.സി വേണുഗോപാൽ, എ.പി.അനിൽകുമാർ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, കെ.പി.ധനപാലൻ, പീതാംബരക്കുറുപ്പ് തുടങ്ങി നിരവധിപേരാണ് ശുപാർശക്കത്ത് നൽകിയത്. എം.എം.ഹസൻ, പി.സി.വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, സി.പി.ജോൺ, ഹൈബി ഈഡൻ എന്നിവർ സ്വന്തം കൈപ്പടയിലാണ് കത്തിൽ ഉമ്മൻചാണ്ടിയെ അഭിസംബോധന ചെയ്‌തിരിക്കുന്നത്. അതേസമയം,​ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മുന്നണി നേതാക്കൾ തയ്യാറായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAYOR ISSUE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.