കൊല്ലം: ചൈനയിൽ കൊവിഡ് വ്യാപിച്ചപ്പോൾ കേരളത്തിലേക്ക് പോരേണ്ടിവന്ന എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് മടങ്ങിയെത്താൻ അനുവാദം ലഭിക്കാത്തത് പ്രതിസന്ധിയാവുന്നു. സംസ്ഥാന സർക്കാരിനെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചിട്ടും അനൂകൂല നടപടിയില്ല.
കുറഞ്ഞ ചെലവിൽ എം.ബി.ബി.എസ് സ്വന്തമാക്കാനാണ് കേരളത്തിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾ ഉൾപ്പെടെ ചൈനയിലെത്തുന്നത്. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചിട്ടും ഇവിടത്തെ മാനേജ്മെന്റ് ക്വാട്ടയിൽ ഫീസ് നൽകാനുള്ള ശേഷിയില്ലാത്തത് കൊണ്ട് ചൈനയിലേക്ക് പോയവരുമുണ്ട്. മൂന്നാം വർഷം മുതൽ ക്ലിനിക്കൽ ക്ലാസുകൾ ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയവർക്ക് ഇപ്പോഴും ഓൺലൈൻ ക്ലാസുകളുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ക്ലിനിക്കൽ ക്ലാസുകളില്ല. ഇവിടെ ക്ലിനിക്കൽ പ്രാക്ടീസിന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.
കോഴ്സ് പൂർത്തിയാക്കിയവർക്കാവട്ടെ, രണ്ടു വർഷത്തിനിടെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മറ്റുള്ളവർ, ഇനി ചൈനയിൽ പോയി ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുത്ത് പ്രാക്ടിക്കൽ പരീക്ഷ വിജയിച്ചാലേ എം.ബി.ബി.എസ് പാസാകൂ. അഞ്ചു വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കേണ്ടവർക്ക് ഇപ്പോൾത്തന്നെ ഏഴു വർഷം നഷ്ടമായി.
പ്രതിസന്ധികൾ
ഭൂരിഭാഗം പേരും വിദ്യാഭ്യാസ ലോണെടുത്തവർ
ആറാം വർഷം മുതൽ തിരിച്ചടവ് തുടങ്ങണം. വായ്പ 13 ശതമാനം മുതൽ
ചൈനയിൽ മെഡിസിന് പഠിക്കുന്നത് 2500 ഓളം മലയാളി വിദ്യാർത്ഥികൾ
അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ ഫീസ് 20 ലക്ഷം മുതൽ
മികച്ച കോളേജുകളിൽ പരമാവധി 40 ലക്ഷം വരെ
പ്രത്യേക പരീക്ഷ
ചൈന അടക്കമുള്ള വിദേശരാജ്യങ്ങളിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ മെഡിക്കൽ കമ്മിഷൻ നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ വിജയിച്ച ശേഷം ഒരു വർഷത്തെ ഹൗസ് സർജൻസിയും പൂർത്തിയാക്കിയാലെ രാജ്യത്ത് മെഡിക്കൽ പ്രാക്ടീസ് നടത്താനാകു.
'ക്ലിനിക്കൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഇവിടെ ലാബ് സൗകര്യം ആവശ്യപ്പെട്ട് നാഷണൽ മെഡിക്കൽ കമ്മിഷനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല'
-ലേഖ ശങ്കർ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |